ആലപ്പുഴ: സംസ്ഥാനത്തെ അങ്കണവാടികളിൽ കുട്ടികൾക്ക് സുരക്ഷിതവും സന്തോഷകരവുമായ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് വനിത-ശിശു വികസന വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളോടുള്ള ജീവനക്കാരുടെ പെരുമാറ്റം കൂടുതൽ ശിശുസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
കുട്ടികളുടെ ശാരീരികമോ മാനസികമോ ആയ പ്രത്യേകതകളെ പരിഹസിക്കാനോ അവരെ ഭയപ്പെടുത്താനോ പാടില്ല. ഇത്തരം പ്രവണതകൾ കുട്ടികളിൽ കടുത്ത മാനസികാഘാതം സൃഷ്ടിക്കുമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഓരോ കുട്ടിയും വ്യത്യസ്തരാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ സവിശേഷതകൾ ഉൾക്കൊണ്ടുള്ള പരിചരണം ഉറപ്പാക്കണം. കുട്ടികൾക്ക് ശരിയായ രീതിയിൽ ശൗചാലയ പരിശീലനം നൽകണം. ഈ സമയത്ത് അവരെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള സംസാരമോ പെരുമാറ്റമോ ഉണ്ടാകാൻ പാടില്ല.
അങ്കണവാടികൾ കുട്ടികൾക്ക് സ്വന്തം വീടുപോലെ സുരക്ഷിതമാണെന്ന തോന്നൽ ഉണ്ടാക്കണം. ചുറ്റുപാടും ജലസംഭരണികളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി ശുചിത്വം പാലിക്കണം. കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായും സത്യസന്ധമായും രക്ഷിതാക്കളെ അറിയിക്കണം. പരാതികൾ ഉണ്ടായാൽ അവ ഉടനടി പരിഹരിക്കാൻ നടപടിയെടുക്കണം.
അങ്കണവാടി സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ പെരുമാറ്റരീതികൾ പരിഷ്കരിക്കുന്നതിനുമായി ഏകദേശം ഇരുപതോളം കർശന നിർദേശങ്ങളാണ് വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. കുട്ടികൾക്കെതിരായ ചെറിയ തോതിലുള്ള ക്രൂരതകൾ പോലും അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കുട്ടികളുടെ ആദ്യകാല വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന അങ്കണവാടികളെ കൂടുതൽ മികവുറ്റതാക്കാൻ ഈ പുതിയ മാറ്റങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.















