നോര്‍ത്ത് 24 പര്‍ഗാനാസ്: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലുള്ള ആംഡംഗ നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ വ്യാപക അക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. ബിജെപിക്ക് വോട്ട് ചെയ്തു എന്നാരോപിച്ച് പ്രദേശത്തെ ഹിന്ദു കുടുംബങ്ങളെ ലക്ഷ്യമിട്ട് അക്രമങ്ങളും ഭീഷണികളും നടക്കുന്നതായാണ് പരാതി ഉയരുന്നത്. വീടുകള്‍ തകര്‍ക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്തതായും ഗ്രാമവാസികള്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആംഡംഗയിലെ പലയിടങ്ങളിലും സ്ഥിതിഗതികള്‍ വഷളായിരിക്കുകയാണ്.
ബിജെപിയെ പിന്തുണച്ചതിന്റെ പേരില്‍ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായും കുടുംബാംഗങ്ങളെ മര്‍ദ്ദിച്ചതായും നാട്ടുകാര്‍ പറയുന്നു. പുറത്തിറങ്ങാന്‍ പോലും ഭയമാണെന്ന് പ്രദേശത്തെ ഒരു സ്ത്രീ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘കഴിഞ്ഞ 14 വര്‍ഷമായി ഞങ്ങള്‍ ഇത് അനുഭവിക്കുന്നു. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരില്‍ ഞങ്ങളുടെ വീട്ടിലെ ആണുങ്ങളെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നു. വീടുകള്‍ തകര്‍ത്തു. ഭയം കാരണം ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല,’ അവര്‍ പറഞ്ഞു. അക്രമം ഭയന്ന് നിരവധി യുവാക്കള്‍ ഗ്രാമം വിട്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.
വീടുകളില്‍ അതിക്രമിച്ചു കയറിയ സംഘങ്ങള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയുണ്ട്. ബലാത്സംഗ ഭീഷണി വരെ മുഴക്കിയതായും ഗ്രാമവാസികള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് അടിയന്തര സംരക്ഷണം വേണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. സംഭവം വിവാദമായതോടെ മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ അര്‍ജുന്‍ സിംഗ് അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരിതബാധിതരായ കുടുംബങ്ങളുമായി അദ്ദേഹം സംസാരിക്കുകയും അവര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ദേശീയ പട്ടികജാതി കമ്മീഷന്‍ അംഗവും പ്രദേശം സന്ദര്‍ശിച്ച് ഇരകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കാസിം സിദ്ദിഖിയുടെ നേതൃത്വത്തിലാണ് അക്രമങ്ങള്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചെങ്കിലും അദ്ദേഹം ഇതിനോട് പ്രതികരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുകയും സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാഷ്‌ട്രീയ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. സംഭവത്തില്‍ പോലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണമോ അറസ്റ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.















