കുനോ: ബോട്‌സ്വാനയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച രണ്ട് പെണ്‍ചീറ്റകളെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് തിങ്കളാഴ്ച കുനോ നാഷണല്‍ പാര്‍ക്കിലെ തുറന്ന വനമേഖലയിലേക്ക് തുറന്നുവിട്ടു. നിശ്ചിത കാലയളവിലെ ക്വാറന്റൈനും പ്രാദേശിക സാഹചര്യങ്ങളുമായുള്ള പൊരുത്തപ്പെടല്‍ പ്രക്രിയയും പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവയെ സ്വതന്ത്രമാക്കിയത്. വന്യജീവി സംരക്ഷണ മേഖലയില്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളിലെ സുപ്രധാനമായ മറ്റൊരു അധ്യായമാണിതെന്ന് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇവയെ ഇന്ത്യയിലെത്തിച്ചത്. കുനോ നദിക്ക് സമീപമുള്ള വനമേഖലയിലേക്കാണ് ചീറ്റകളെ വിട്ടയച്ചത്.
ചീറ്റകളെ തുറന്നുവിട്ട ശേഷം മുഖ്യമന്ത്രി നാഷണല്‍ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തി. പ്രോജക്ട് ചീറ്റയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം ബോട്‌സ്വാനയില്‍ നിന്ന് ആറ് പെണ്‍ചീറ്റകളും മൂന്ന് ആണ്‍ചീറ്റകളും ഉള്‍പ്പെടെ ആകെ ഒമ്പത് ചീറ്റകളെയാണ് എത്തിച്ചിരുന്നത്. പുതിയ അതിഥികള്‍ എത്തിയതോടെ, ഇന്ത്യയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ ആകെ ചീറ്റകളുടെ എണ്ണം 57 ആയി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ബോട്‌സ്വാനയില്‍ നിന്നുള്ള ചീറ്റകളുടെ വരവ് കുനോയിലെ ചീറ്റവര്‍ഗ്ഗത്തില്‍ ജനിതക വൈവിധ്യം വര്‍ദ്ധിപ്പിക്കുമെന്നും, ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യകരമായ ഒരു വംശവര്‍ദ്ധനവിന് സഹായിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
2022 സെപ്റ്റംബറില്‍ നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ എത്തിച്ചുകൊണ്ടാണ് ഇന്ത്യ ഈ പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 2023-ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ കൂടി എത്തിച്ചു. കുനോയ്‌ക്ക് പുറമെ മധ്യപ്രദേശിലെ മറ്റ് വന്യജീവി സങ്കേതങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തെ രണ്ടാമത്തെ ആവാസകേന്ദ്രമായും, നൗരാദേഹിയെ മൂന്നാമത്തെ പ്രധാന ചീറ്റ ലാന്‍ഡ്സ്‌കേപ്പായും വികസിപ്പിച്ചു വരികയാണ്. ക്വാറന്റൈന്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ചില ചീറ്റകളെ ഈ സങ്കേതങ്ങളിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.















