ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയിൽ നിന്നുള്ള രണ്ട് മന്ത്രിമാരും സഖ്യകക്ഷികളായ അസം ഗണപരിഷത്ത് (എജിപി), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) എന്നിവയിൽ നിന്നുള്ള ഓരോ വീതം മന്ത്രിമാരും ചുമതലയേൽക്കും. രാവിലെ 11.40 ന് അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുക്കും ഖാനപാറ വെറ്ററിനറി കോളേജ് മൈതാനത്തിൽ സജ്ജീകരിച്ച പ്രൗഢഗംഭീരമായ വേദിയിലാണ് സത്യപ്രതിജ്ഞ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.
തുടർച്ചയായി മൂന്നാം തവണയാണ് എൻഡിഎ സർക്കാർ അസമിൽ അധികാരത്തിൽ എത്തുന്നത്. ഹിമന്ത ബിശ്വശർമ്മയുടേത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാനത്ത് ഈ നേട്ടം കൈവരിക്കുന്ന ഏക കോൺഗ്രസ് ഇതര മുഖ്യമന്ത്രിയാണിത്.
മുതിർന്ന ബിജെപി നേതാവ് രഞ്ജിത് കുമാർ ദാസിനെ നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കും. 2016 ൽ അസമിൽ എൻഡിഎ ആദ്യമായി സർക്കാർ രൂപീകരിച്ചപ്പോഴും അദ്ദേഹം സ്പീക്കർ പദവി വഹിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ മിന്നും വിജയമാണ് ബിജെപി നേടിയത്. ബിജെപി 82 സീറ്റും സഖ്യകക്ഷികളായ എജിപിയും ബിപിഎഫും 10 സീറ്റുകൾ വീതവും നേടി. അതേസമയം കോൺഗ്രസിന് ആകെ 19 സീറ്റുകൾ മാത്രമാണ് നേടാനായത്.















