മുതിർന്ന സിപിഎം നേതാവ് പി. ജയരാജന്റെ കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിലെ ദർശനവും തുടർന്നുണ്ടായ ന്യായീകരണവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. രഹസ്യ ദർശനം ജനം ടിവി വാർത്തയാക്കിയതോടെയാണ് ജയരാജന് ഹാലിളകിയത്. താൻ പോയത് പ്രാർത്ഥിക്കാനല്ലെന്നും മറിച്ച് പുസ്തകരചനയുടെ ഭാഗമായി ഗവേഷണം നടത്താനാണ് പോയതെന്നുമാണ് സഖാവിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരനും ഇൻഫ്ലുവൻസറുമായ പ്രശാന്ത് വാസുദേവൻ നായരുടെ നിരീക്ഷണമാണ് ശ്രദ്ധേയമാകുന്നത്. അദ്ദേഹം പങ്കുവെച്ച കുറിപ്പ് വായിക്കാം….
വിശ്വാസികൾ അല്ലാത്തവർക്ക് കടന്നു കയറി ചരിത്രത്തെയും സമൂഹത്തെയും മനസ്സിലാക്കാനുള്ളതല്ല ക്ഷേത്രദർശനം എന്നതാണ്. അതാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ പ്രശസ്ത അഭിഭാഷകൻ ശ്രീ. എം.ആർ.അഭിലാഷ് ഭരണഘടനയിലെ ആർട്ടിക്കിൾ ചൂണ്ടിക്കാട്ടി വാദിച്ചതും.
ചരിത്രത്തെയും സമൂഹത്തെയും മനസ്സിലാക്കുകയാണ് ലക്ഷ്യമെങ്കിൽ
യഥാർത്ഥ ഭക്തരോടൊപ്പം പരസ്യമായി പോയി അവരോടൊക്കെ ചോദിച്ചു മനസ്സിലാക്കണം എന്നത് രണ്ടാമത്തെ കാര്യം. അപ്പോഴും ക്ഷേത്രത്തിനുള്ളിൽ കയറിയാൽ വിശ്വാസങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചിരിക്കണം. അതായത് ആരാധന നടത്തിയിരിക്കണം. മൂന്നാമത്തേത് ചോദ്യമാണ്. ചരിത്രവും സമൂഹവും പഠിച്ചറിയാൻ ക്ഷേത്രത്തിലേക്ക് പോകുന്നതിന്റെ കാരണം?
ഒരു ക്ഷേത്രത്തിൽ പോയതുകൊണ്ട് എന്ത് ചരിത്രവും എന്ത് സമൂഹവുമാണ്
പഠിക്കാൻ കഴിയുക? ആ ക്ഷേത്രത്തിനെക്കുറിച്ചുള്ള വിവരം മറ്റുള്ളവരിൽ നിന്ന് ശേഖരിച്ച് മനസ്സിലാക്കിയാൽപ്പോരേ? കമ്മ്യൂണിസ്റ്റുകൾക്ക് ആരാധനാലയ
സന്ദർശനം നിഷിദ്ധമല്ല എന്നു പറയുമ്പോൾ ആരാധന നിഷിദ്ധമാണോ എന്നുകൂടി വ്യക്തമാക്കുകയും വേണം.
എന്തിനാണ് ഇനിയും ഈ ഉരുണ്ടു കളികൾ! ധൈര്യമായി പോയി പ്രാർത്ഥിക്കൂ .
ആരും ഒന്നും പറയില്ല , പാർട്ടി പോലും. കാരണം, ആഗോള അയ്യപ്പ സംഗമം നടത്തിയതും പാർട്ടി നേതൃത്വം നൽകിയ സർക്കാർ തന്നെയാണ്.
ക്യാപ്സൂളുകൾ വിഴുങ്ങി ദയവായി കമന്റിടാൻ വരരുത്. വരുന്നെങ്കിൽ അർത്ഥവത്തായ ന്യായങ്ങളുമായി വരൂ. കേൾക്കാം.















