മങ്കട: മലപ്പുറം മങ്കട വെള്ളിലയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു. വെള്ളില വ്യൂ പോയിന്റിൽ വൈകുന്നേരം കാറ്റുകൊള്ളാൻ എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. സിയാദ് (18), ഫഹദ് (18), റഹീസ് (20), ബഹാസ് (18) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. വൈകിട്ട് അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. പ്രദേശവാസികളായ 18-നും 20-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് അപകടത്തിൽപ്പെട്ടവരെല്ലാം.
ഏഴ് പേർ അടങ്ങുന്ന സംഘമാണ് വ്യൂ പോയിന്റിൽ ഉണ്ടായിരുന്നത്. പതിവുപോലെ വൈകുന്നേരം സമയം ചിലവഴിക്കാൻ എത്തിയ ഇവർക്കിടയിലേക്ക് അപ്രതീക്ഷിതമായി മഴയും ശക്തമായ ഇടിമിന്നലും എത്തുകയായിരുന്നു. മിന്നലേറ്റ ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് മറ്റ് രണ്ടുപേർ കൂടി മരണത്തിന് കീഴടങ്ങിയത്.
ആദ്യഘട്ടത്തിൽ ആറ് പേർക്കാണ് മിന്നലേറ്റതെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് ഏഴാമൻ പാറയിടുക്കിൽ വീണുകിടക്കുന്നത് കണ്ടെത്തിയത്. ഈ കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന ഇവരെ നിലവിൽ വിദഗ്ധ ചികിത്സയ്‌ക്കായി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.















