ന്യൂഡല്‍ഹി: ഭാരതത്തെ ഊര്‍ജ്ജ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന ചരിത്രപരമായ തീരുമാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് യോഗം. 37,500 കോടി രൂപയുടെ കല്‍ക്കരി വാതകവല്‍ക്കരണ ഫപദ്ധതിക്കും നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കാനുമുള്ള തീരുമാനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കും.വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി കുറയ്‌ക്കാനും ആഭ്യന്തര വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്താനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഏകദേശം 3,000 ലക്ഷം കോടി രൂപയുടെ ആകെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ 75 ദശലക്ഷം ടണ്‍ കല്‍ക്കരി ഉപയോഗിച്ചുള്ള പ്ലാന്റുകള്‍ ആരംഭിക്കും. 2030-ഓടെ 100 ദശലക്ഷം ടണ്‍ കല്‍ക്കരി ഗ്യാസിഫിക്കേഷന്‍ ശേഷി കൈവരിക്കുകയാണ് ലക്ഷ്യം. ഇത് വഴി മെഥനോള്‍, ഹൈഡ്രജന്‍, വളങ്ങള്‍ എന്നിവയുടെ ഉത്പാദനം ആഭ്യന്തരമായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. രാജ്യത്തുള്ള 401 ദശലക്ഷം ടണ്‍ കല്‍ക്കരി ശേഖരം അടുത്ത 200 വര്‍ഷത്തേക്ക് ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
കൂടാതെ കാര്‍ഷിക മേഖലയ്‌ക്ക് കരുത്തേകാന്‍ ഖാരിഫ് സീസണിലെ നെല്ലിന്റെ താങ്ങുവിലയില്‍ വര്‍ദ്ധനവ് വരുത്തി. ക്വിന്റലിന് 72 രൂപ വര്‍ദ്ധിപ്പിച്ചതോടെ സാധാരണ ഇനം നെല്ലിന് 2,441 രൂപയായും എ-ഗ്രേഡ് ഇനത്തിന് 2,461 രൂപയായും പുതിയ വില നിശ്ചയിച്ചു. 2026-27 സീസണിലേക്ക് നിശ്ചയിച്ച ഈ വില വര്‍ദ്ധനവ് രാജ്യത്തെ ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഗുണകരമാകും. അന്താരാഷ്‌ട്ര തലത്തില്‍ എണ്ണവിലയിലും രാഷ്‌ട്രീയ സാഹചര്യങ്ങളിലും ഉണ്ടാകുന്ന അസ്ഥിരതകള്‍ ഇന്ത്യയെ ബാധിക്കാതിരിക്കാന്‍ ഈ പദ്ധതികള്‍ സഹായിക്കും.
യൂറിയ, അമോണിയം നൈട്രേറ്റ് തുടങ്ങിയവയുടെ ഇറക്കുമതി കുറയ്‌ക്കുന്നതിലൂടെ വിദേശനാണ്യ ശേഖരം ലാഭിക്കാനും ഈ ‘ആത്മനിര്‍ഭര്‍’ ഭാരത് നയം വഴി സാധിക്കും. ആഭ്യന്തര വിഭവങ്ങളുടെ ശാസ്ത്രീയമായ ഉപയോഗത്തിലൂടെ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഈ തീരുമാനങ്ങളിലൂടെ വ്യക്തമാകുന്നത്. കാര്‍ഷിക-വ്യവസായ മേഖലകളുടെ സന്തുലിതമായ വികസനമാണ് സര്‍ക്കാര്‍ ഇതിലൂടെ ഉറപ്പാക്കുന്നത്.















