ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷനേതാവുമായ രാഹുൽ കഴിഞ്ഞ 22 വർഷത്തിനിടെ വിദേശയാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ. ബിജെപി ദേശീയ വക്താവ് സംബിത് പത്ര ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇത് ഉന്നയിച്ചത്.
കഴിഞ്ഞ 22 വർഷത്തിനിടയിൽ രാഹുൽ 54 വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്ന് സംബിത് പത്ര അവകാശപ്പെട്ടു. ഇതിനായി ചിലവാക്കിയ 60 കോടി രൂപ, ഇതേ കാലയളവിലെ അദ്ദേഹത്തിന്റെ ആകെ വരുമാനത്തിന്റെ അഞ്ചിരട്ടിയാണെിത്. 2013-14 മുതൽ 2022-23 വരെയുള്ള പത്ത് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ രാഹുലിന്റെ വരുമാനം ഏകദേശം 11 കോടി രൂപ മാത്രമാണ്. 11 കോടി രൂപ സമ്പാദിച്ച ഒരാൾ എങ്ങനെയാണ് 60 കോടി രൂപ വിദേശയാത്രകൾക്കായി ചിലവാക്കുക എന്ന ചോദ്യമാണ് ബിജെപി പ്രധാനമായും ഉയർത്തുന്നത്.
ഓരോ വിദേശയാത്രയിലും മൂന്നോ നാലോ പേർ രാഹുലിനൊപ്പം ഉണ്ടാകാറുണ്ടെന്നും പത്ര ചൂണ്ടിക്കാട്ടി. ഈ യാത്രകൾക്കായി പണം നൽകുന്നത് ആരാണെന്നും ഇതിന് പിന്നിൽ ഏതെങ്കിലും വിദേശ കമ്പനികളുടെ സഹായമുണ്ടോ എന്നും ബിജെപി ചോദിക്കുന്നു. വിദേശ സഹായം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അത് രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ പാലിച്ചാണോ എന്നും സംബിത് പത്ര ആരാഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയിൽ ഈ യാത്രകളുടെ ചിലവ് വിവരങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്.















