കൊൽക്കത്ത: സംസ്ഥാനത്തെ സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ. അസംബ്ലികളിൽ വന്ദേമാതരം നിർബന്ധമാക്കി കൊണ്ട് മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ഉത്തരവിറക്കിയത്. എയ്ഡഡ്- സ്വകാര്യ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്.
അടുത്ത തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വന്ദേമാതരം ആലപിക്കുമെന്ന് സുവേന്ദു അധികാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉത്തരവ് പാലിക്കുന്നത് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സെക്കൻഡറി വിദ്യാഭ്യാസ ബോർഡും ഹയർ സെക്കൻഡറി കൗൺസിലും പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിൽ ദേശസ്‌നേഹവും സാംസ്‌കാരിക പൈതൃകവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാറിന്റെ നടപടി.
ദേശീയ ഗീതമായ വന്ദേമാതരം അസംബ്ലിയിൽ ആലപിക്കാൻ വീഴ്‌ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സ്‌കൂളുകളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.















