മധ്യപ്രദേശ്: ഭോജ്ശാലയിലെ വാഗ്ദേവി വിഗ്രഹം യുകെയിൽ നിന്നും തിരികെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് വിഎച്ച്പി കേന്ദ്ര സർക്കാരോട് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി വിധിച്ചതിനു പിന്നാലെയാണ് വിശ്വ ഹിന്ദു പരിഷത്ത് നിലപാട് അറിയിച്ചത്. ഭോജ്ശാല ഒരു ക്ഷേത്രം മാത്രമല്ല, അറിവിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രമാണെന്നും വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു.
ഭോജ്ശാല സമുച്ചയം വാഗ്ദേവിയായ സരസ്വതിയുടെ ക്ഷേത്രമാണെന്ന് വ്യക്തമാക്കിയ മധ്യപ്രദേശ് ഹൈക്കോടതി അവിടെ നമാസ് നടത്താൻ മുസ്ലിം വിഭാഗത്തിന് അനുമതി നൽകിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് റദ്ദാക്കി. കോടതിവിധി സ്വാഗതം ചെയ്ത വിശ്വഹിന്ദു പരിഷത്ത് കോടതിവിധി എല്ലാവരും മാനിക്കണമെന്ന് വ്യക്തമാക്കി.
പരമാര രാജവംശത്തിലെ പ്രശസ്തനായ രാജാ ഭോജനാണ് പതിനൊന്നാം നൂറ്റാണ്ടിൽ ഭോജ്ശാല നിർമ്മിച്ചത്. പതിമൂന്നാം നൂറ്റാണ്ട് മുതൽ ഡൽഹി സുൽത്താൻമാരുടെ ആക്രമണത്തിൽ ഭോജ്ശാലയ്‌ക്ക് മാറ്റങ്ങൾ വന്നു. 1305-ൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യം ഭോജ്ശാലയിൽ നാശനഷ്ടങ്ങൾ വരുത്തി. പതിനഞ്ചാം നൂറ്റാണ്ടിൽ മഹമ്മൂദ് ഷാ ഖിൽജി ഭോജ്ശാലയുടെ ഒരു ഭാഗം സൂഫിവര്യനായ കമാൽ മൗലയുടെ പേരിൽ പള്ളിയാക്കി മാറ്റി.
1875-ൽ നടന്ന ഖനനത്തിൽ ലഭിച്ച വാഗ്ദേവിയുടെ വിഗ്രഹം ബ്രിട്ടീഷുകാർ ലണ്ടനിലെ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. ഇത് തിരികെ എത്തിക്കണമെന്നും ഇതിനായി കേന്ദ്രസർക്കാർ യുകെ സർക്കാരിനെ സമീപിച്ച് ആവശ്യം അറിയിക്കണമെന്നുമാണ് വിഎച്ച്പിയുടെ നിലപാട്. വാഗ്ദേവി വിഗ്രഹം കേവലം മ്യൂസിയത്തിലെ സന്ദർശകർക്ക് കാണാൻ വേണ്ടി മാത്രമുള്ളതല്ല, പ്രത്യക്ഷ പ്രാണപ്രതിഷ്ഠാ ദേവരൂപമാണ്. ആ വിഗ്രഹം തിരികെ എത്തിച്ച് പുനഃപ്രാണപ്രതിഷ്ഠ നടത്തണമെന്ന് വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ ആവശ്യപ്പെട്ടു.















