സിഡ്നി: ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡിൽ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്യവേ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തുകയും ചെയ്ത ഇന്ത്യൻ വംശജന് കോടതി തടവുശിക്ഷ വിധിച്ചു. ഡൽഹി സ്വദേശിയായ സുമിത് സതീഷ് റസ്തോഗി (39) എന്നയാൾക്കാണ് സൗത്ത് ഓസ്‌ട്രേലിയ ഡിസ്ട്രിക്റ്റ് കോടതി 13 വർഷവും 10 മാസവും തടവ് വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു.
2021 ഒക്ടോബറിനും 2022 ജൂലൈയ്‌ക്കും ഇടയിലുള്ള ഒൻപത് മാസക്കാലയളവിലാണ് ഗ്ലെനെൽഗിലെ ഒരു മസാജ് സെന്ററിൽ ഈ ക്രൂരതകൾ അരങ്ങേറിയത്. ഗുരുതരമായ ലൈംഗിക അതിക്രമം, നഗ്നദൃശ്യങ്ങൾ രഹസ്യമായി പകർത്തൽ എന്നിവയുൾപ്പെടെ 97-ഓളം കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. മസാജ് തെറാപ്പിയിൽ ആവശ്യമായ യാതൊരു യോഗ്യതയുമില്ലാതെയാണ് ഇയാൾ ഇവിടെ ജോലി ചെയ്തിരുന്നതെന്ന് കോടതി കണ്ടെത്തി.
വോയറിസ്റ്റിക് ഡിസോർഡർ എന്ന മാനസികാവസ്ഥ പ്രതിക്കുണ്ടെന്ന് മനോരോഗ വിദഗ്‌ദ്ധർ അറിയിച്ചെങ്കിലും, അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്‌ക്കുന്നില്ലെന്ന് ജഡ്ജി വ്യക്തമാക്കി. ഇയാളുടെ ക്രൂരതയ്‌ക്ക് ഇരയായ പല സ്ത്രീകളും കടുത്ത മാനസികാഘാതത്തിൽ നിന്നും ഇതുവരെ മുക്തരായിട്ടില്ലെന്ന് വിതുമ്പലോടെ കോടതിയിൽ ബോധിപ്പിച്ചു.















