‘സോമനാഥ സ്വാഭിമാൻ പർവ്വിനെ’ അടയാളപ്പെടുത്താനുള്ള ഭീമൻ മണി നിർമിച്ചത് വെങ്കല ഗ്രാമമായ ആലപ്പുഴയിലെ മാന്നറിൽ. മാന്നാറിലെ ശിൽപ്പി രഘുനാഥനും സംഘവുമാണ് 1,100 കിലോ തൂക്കമുള്ള ഭീമൻ മണി നിർമിച്ചിരിക്കുന്നത്. ഇവർ നിർമ്മിച്ച മണി ഇനി മുതൽ ഭഗവാൻ സോമനാഥനെ പള്ളിയുണർത്തും. ഭഗവാന് സമർപ്പിച്ച മണി ഉടൻ തന്നെ ക്ഷേത്രത്തിൽ സ്ഥാപിക്കും. ബിജെപി ആലപ്പുഴ സൗത്ത് അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതിയാണ് മാന്നാറിന് കൈവന്ന അപൂർവ്വ ഭാഗ്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
തളരാത്ത ഭാരതീയ വീര്യത്തിന്റെ പ്രതീകമാണ് സോമനാഥ ക്ഷേത്രം. ആയിരം വർഷം (എ.ഡി. 1026-ൽ) മുൻപാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന് നേരെ ആദ്യ ആക്രമണമുണ്ടായത്. ഇസ്ലാമിക ശക്തികള്‍ തകര്‍ത്തേറിഞ്ഞ ക്ഷേത്രം ഓരോ തവണയും ഉയർത്തെഴുന്നേറ്റത് പോരാട്ട വീര്യത്തിന്റെ തെളിവാണ്. ക്ഷേത്രത്തിന് നേരെയുണ്ടായ ആദ്യ ആക്രമണത്തിന് 1,000 വർഷം ‘സോമനാഥ് സ്വാഭിമാൻ പർവ്വ്’ എന്ന പേരിലാണ് രാഷ്‌ട്രം ആചരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ രാഷ്‌ട്രപതിയായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിൽ 1951-ലാണ് നിലവിലുള്ള ക്ഷേത്രം പൂർണ്ണമായി പുനർനിർമ്മിച്ച് ഉദ്ഘാടനം ചെയ്തത്.
സന്ദീപ് വാചസ്പതിയുടെ കുറിപ്പ്
സോമനാഥ ക്ഷേത്രത്തിന് നേരെ ഉണ്ടായ ആദ്യ ആക്രമണത്തിന് 1000 വർഷം തികഞ്ഞത് ഈ വർഷമാണ്. ഈ ചരിത്ര മുഹൂർത്തം സോമനാഥ് സ്വാഭിമാൻ പർവ്വ് എന്ന് പേരിട്ടാണ് രാഷ്‌ട്രം ആഘോഷിക്കുന്നത്. ഇതിനെ അടയാളപ്പെടുത്താൻ 1100 കിലോ തൂക്കമുള്ള ഭീമൻ മണിയാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്. അത് നിർമ്മിച്ച മാന്നാറിലെ ശിൽപ്പി രഘുനാഥൻ ചേട്ടനും സംഘത്തിനുമൊപ്പമാണ് ഞാൻ നിൽക്കുന്നത്. കേരളത്തിന് തന്നെ അഭിമാനമായ ഇവർ നിർമ്മിച്ച മണി ഇനി മുതൽ ഭഗവാൻ സോമനാഥനെ പള്ളിയുണർത്തും. ഭഗവാന് സമർപ്പിച്ച മണി ഉടൻ തന്നെ ക്ഷേത്രത്തിൽ സ്ഥാപിക്കും.
ലോഹ ഗ്രാമമായ മാന്നാറിലെ അതി വിദഗ്ധരായ കലാകാരന്മാർ നിർമ്മിച്ച വസ്തുക്കൾ ലോകത്തിലെ വിവിധ ആരാധനാലയങ്ങൾ, ഹോട്ടലുകൾ, മ്യൂസിയങ്ങൾ എന്നിവിടങ്ങളിൽ എത്തിയിട്ടുണ്ട്. പക്ഷേ അപ്പോഴും ഈ മേഖല ഊർദ്ധ ശ്വാസം വലിക്കുകയാണ്. പൂർണ്ണമായും മനുഷ്യ പ്രയത്നം കൊണ്ട് മാത്രമാണ് ഇവിടെ ഇത്രയും വലിയ നിർമ്മിതികൾ നടക്കുന്നത്. അത് തന്നെയാണ് മാന്നാറിന്റെ കരുത്തും പ്രത്യേകതയും.















