തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ പുതുക്കിയ മിൽമ പാൽ വില നിലവിൽ വരും. മുൻപ് നിശ്ചയിച്ചതുപോലെ ലിറ്ററിന് 4 രൂപ വർധിപ്പിക്കാനാണ് തീരുമാനം. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റർ മിൽമ പാലിന്റെ വില 56 രൂപയായി ഉയരും. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
തുടർന്ന് സർക്കാർ റെസല്യൂഷൻ വഴി വിലവർധനവ് പാസാക്കാൻ ശ്രമിച്ചെങ്കിലും ഡയറക്ടർ ബോർഡ് അംഗങ്ങളിൽ 8 പേർ മാത്രമാണ് അതിൽ ഒപ്പുവെച്ചത്. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ ഭൂരിപക്ഷം പേരും സർക്കുലറിൽ ഒപ്പിടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും, ബോർഡ് യോഗം ചേർന്ന് വിലവർധനവിന് കൃത്യമായ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇന്ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ഈ വർധനവിന് അന്തിമ അംഗീകാരം നൽകും.
83.76% വിഹിതം കർഷകർക്ക് ലഭിക്കും, ഇതിലൂടെ കർഷകന് 3.33% ലാഭം നേരിട്ട് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. 6.25% സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5% മിൽമയ്‌ക്ക് ലഭിക്കും. 0.75% ക്ഷേമനിധിയിലേക്ക് മാറ്റിവെക്കും. 0.5% പ്ലാസ്റ്റിക് നീക്കം ചെയ്യൽ പ്രക്രിയയ്‌ക്കായി മാറ്റിവെക്കാനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മിൽമ വിലവർധനവിനായുള്ള നടപടികൾ ആരംഭിച്ചത്. തുടർന്ന് സർക്കാർ നിയോഗിച്ച മൂന്നംഗ പഠനസമതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ഈ വിലവർധനവ് നടപ്പിലാക്കുന്നത്. അതേസമയം, പാലിന്റെ വില കൂടുന്നതോടെ പാലുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില വർധിക്കാൻ സാധ്യതയുണ്ട്.















