ചെന്നൈ: തമിഴ് നാട് മന്ത്രിസഭയിലേയ്‌ക്ക് 23 പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് അംഗങ്ങൾ മന്ത്രിമാരായി തമിഴ് നാട് നിയമസഭയിലെത്തി. ഇന്ന് 21 ടിവികെ എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയില്‍ ചേരുന്നത് സംബന്ധിച്ച് മുസ്ലിം ലീഗ് ചര്‍ച്ചകള്‍ തുടരുകയാണ്.
കഴിഞ്ഞ ആറ് പതിറ്റാണ്ടിൽ ദ്രാവിഡ പാര്‍ട്ടികളുടെ സമഗ്ര ഭരണത്തില്‍ ഒരിയ്‌ക്കല്‍ പോലും മറ്റ് പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ ഇടമുണ്ടായിരുന്നില്ല. പുതിയ മുഖ്യമന്ത്രി സി ജോസഫ് വിജയ്, ആ കീഴ് വഴക്കമാണ് തിരുത്തുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സി രാജേഷ് കുമാര്‍, പി വിശ്വനാഥന്‍ എന്നിവര്‍ക്കാണ് മന്ത്രിമാരാകാനുള്ള അവസരം ലഭിച്ചത് . നിലവിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ മുസ്ലിം ലീഗ്, വിടുതലൈ സിരുത്തൈകള്‍ കക്ഷികള്‍ എന്നിവരും മന്ത്രിസഭയില്‍ എത്തിയേക്കും.
ഇന്ന് മൂന്ന് പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ, ജോസഫ് വിജയ് മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം നാലായി. ഇന്നത്തെ സത്യപ്രതിജ്ഞ കൂടി കഴിഞ്ഞപ്പോള്‍ ആകെ മന്ത്രിമാരുടെ എണ്ണം 32 ആയി. 34 ആണ് മന്ത്രിമാരുടെ ആകെ എണ്ണം.രണ്ട് സീറ്റുകള്‍ മാറ്റിവെച്ചത് വിസികെ, മുസ്ലിം ലീഗ് എന്നിവര്‍ക്കായാണ് .















