ഇംഫാല്‍: വംശീയ സംഘര്‍ഷങ്ങള്‍ വിട്ടൊഴിയാത്ത മണിപ്പൂരില്‍ ആയുധക്കടത്ത് തടഞ്ഞ് സുരക്ഷാസേന. നിരോധിത വിഘടനവാദി സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ ഒളിത്താവളങ്ങളില്‍ നടത്തിയ നീക്കത്തിനൊടുവില്‍ അത്യാധുനിക തോക്കുകളുടെയും സ്‌ഫോടകവസ്തുക്കളുടെയും വന്‍ ശേഖരമാണ് വ്യാഴാഴ്ച സൈന്യം പിടിച്ചെടുത്തത്. മേഖലയില്‍ ആയുധക്കടത്തിന് ശ്രമിച്ച ഹെയ്ഷ്നം തോമസ് സിംഗ് (29), അരംബാം ടോംടോം സിംഗ് (29) എന്നീ രണ്ട് യുഎന്‍എല്‍എഫ് കേഡര്‍മാരെ മായാങ് ഇംഫാല്‍ പരിസരത്തുനിന്നാണ് സുരക്ഷാസേന ആദ്യം വലയിലാക്കിയത്.
ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിനൊടുവില്‍ നിങ്തൗജം രാകേഷ് സിംഗ്, ചിങ്കഖാം മഹേഷ് സിംഗ് എന്നീ രണ്ട് ഭീകരരെക്കൂടി സൈന്യം ജീവനോടെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്തുനിന്നും വന്‍തോതില്‍ കൊള്ളയടിച്ച ആയുധങ്ങള്‍ മറിച്ചുവില്‍ക്കുന്ന മാഫിയയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇംഫാല്‍ വെസ്റ്റിലെ ലാംഡെങ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രഹസ്യക്യാമ്പ് വളഞ്ഞ് മണിപ്പൂര്‍ പോലീസ്, അസം റൈഫിള്‍സ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായി അര്‍ദ്ധരാത്രിയില്‍ പ്രത്യേക ഓപ്പറേഷന്‍ ആരംഭിച്ചു. തുടര്‍ച്ചയായി നടത്തിയ രണ്ട് വലിയ റെയ്ഡുകളിലായാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ആദ്യഘട്ടത്തില്‍ എകെ-സീരീസ് റൈഫിളുകള്‍, എം-സീരീസ് തോക്കുകള്‍, പിസ്റ്റളുകള്‍ ഉള്‍പ്പെടെയുള്ള 29 അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും.
രണ്ടാംഘട്ടത്തില്‍ എകെ-എം സീരീസ് റൈഫിളുകള്‍ക്ക് പുറമെ കനത്ത നാശനഷ്ടമുണ്ടാക്കാന്‍ ശേഷിയുള്ള ഒരു സ്‌നൈപ്പര്‍ റൈഫിള്‍, കാര്‍ബൈനുകള്‍, ഷോട്ട്ഗണുകള്‍, മോര്‍ട്ടാറുകള്‍, ആര്‍പിജി-7 (റോക്കറ്റ് ലോഞ്ചര്‍, ഒരു ആന്റി-ഡ്രോണ്‍ ജാമര്‍, വന്‍തോതിലുള്ള സ്‌ഫോടകവസ്തുക്കള്‍ എന്നിവയുള്‍പ്പെടുന്ന 38 മാരകായുധങ്ങള്‍.
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ഈ ആയുധവേട്ടയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പിടിച്ചെടുത്ത യുദ്ധസമാനമായ സാമഗ്രികള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സൂക്ഷിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് കണ്ണികളെ കണ്ടെത്താനായി അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് സൈന്യം.















