ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളില്‍ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തില്‍, അവിടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും അവിടേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ അറിയിച്ചു.
നിലവിലെ എബോള വ്യാപനം ലോകാരോഗ്യ സംഘടന ‘അന്താരാഷ്‌ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി’ പ്രഖ്യാപിച്ചിട്ടുണ്ട്. കോംഗോയിലും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്ഥിതിഗതികള്‍ മാറിമറിയുന്ന സാഹചര്യത്തില്‍, ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഇന്ത്യന്‍ പൗരന്മാര്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, എബോള കേസുകളൊന്നും ഇതുവരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കോംഗോയിലും യുഗാണ്ടയിലും പടര്‍ന്നുപിടിക്കുന്ന ബുന്ദിബുഗ്യോ വകഭേദത്തില്‍പ്പെട്ട എബോള രോഗബാധയെ ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ‘ഭൂഖണ്ഡാന്തര സുരക്ഷയ്‌ക്കുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി’ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന്, മെയ് 22-ന് ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്‌ട്ര ആരോഗ്യ ചട്ടങ്ങള്‍ക്കായുള്ള അടിയന്തര സമിതി താല്‍ക്കാലിക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
എബോള സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ യാത്രക്കാരില്‍, വ്യക്തമല്ലാത്ത കാരണങ്ങളാല്‍ പനി കാണപ്പെടുന്നുണ്ടെങ്കില്‍ അത് കണ്ടെത്താനും പരിശോധിക്കാനും ആവശ്യമായ നിരീക്ഷണം അതിര്‍ത്തികളില്‍ ശക്തമാക്കാന്‍ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ നിരുത്സാഹപ്പെടുത്താനും സമിതി ആവശ്യപ്പെടുന്നു. കോംഗോ, യുഗാണ്ട എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ സുഡാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിലയിരുത്തല്‍.
എബോള വൈറസിന്റെ വകഭേദം മൂലമുണ്ടാകുന്ന ഒരു മാരകമായ ഹെമറാജിക് പനിയാണിത്. മരണനിരക്ക് വളരെ കൂടുതലുള്ള ഒരു ഗുരുതര രോഗമാണിത്. നിലവില്‍ ഈ പ്രത്യേക വകഭേദം തടയുന്നതിനോ ചികിത്സിക്കുന്നതിനോ അംഗീകൃത വാക്‌സിനുകളോ പ്രത്യേക മരുന്നുകളോ ലഭ്യമല്ല എന്നത് ഇതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.















