പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷി വിസ്താരം പൂർത്തിയായി. പ്രതി ചെന്താമരയുടെ വിചാരണ ഈ മാസം 29ന് നടക്കും. നാലുമാസത്തിലേറെയായി തുടർന്നു വന്നിരുന്ന വിചാരണ നടപടികളാണ് പാലക്കാട് ജില്ല നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായത്
2025 ജനുവരി 27 ന് ആയിരുന്നു നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശി സുധാകരൻ അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. കേസിൽ ചെന്താമരയ്‌ക്ക് നേരത്തെ കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷ അനുഭവിക്കുന്നതിനിടെ ചെന്താമര ഇരട്ടകൊലപാതകം നടത്തിയത്.
അതേസമയം, കോടതിയിൽ ഹാജരാക്കിയ ചെന്താമരയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഇരട്ട കൊലപാതകത്തിന് ശേഷം പിടിയിലാകുന്ന സമയത്തുള്ള ചെന്താമരയുടെ രൂപവും ഇപ്പോഴത്തെ രൂപവും കണ്ട ഞെട്ടലിലാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ വർഷം ജനുവരിയിൽ പിടിയിലാകുമ്പോൾ ശരീരം ശോഷിച്ച് കറുത്ത് മെലിഞ്ഞ രൂപമായിരുന്നു ഇയാളുടേത്. എന്നാൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കൊടും ക്രിമിനൽ തടിച്ച് കൊഴുത്ത് വെളുത്ത് തുടുത്തിട്ടുണ്ട്. ഗോവിന്ദചാമിക്ക് സമാനമായി ജയിലിലെ സുഖജീവിതത്തിന്റെ നേർസാക്ഷ്യമാകുകയാണ് ചെന്താമരയും. അതേസമയം ചെന്താമരയെന്ന കൊടും ക്രൂരൻ കൊലപ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും പെൺമക്കൾ ഇയാളെ പേടിച്ച് നീറി നീറി കഴിയുകയാണ്.















