തിരുവനന്തപുരം: ആദ്യ ഫലപ്രഖ്യാപനത്തിൽ തന്നെ പുതിയ വിദ്യാഭ്യാസ മന്ത്രിക്കും നാക്കുപിഴ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലസ് ടു ഫലപ്രഖ്യാപനത്തിലാണ് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീന് നാക്കുപിഴ ഉണ്ടായത്. 2,90,398 പേർ ഉപരിപഠനത്തിനു യോഗ്യത നേടി എന്നതിന് രണ്ടു ലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയെട്ട് പേർ എന്നാണ് മന്ത്രി പറഞ്ഞത്.
വാർത്താസമ്മേളനത്തിലുടനീളം മന്ത്രിക്ക് പല അക്കങ്ങളും വസ്തുതകളും തെറ്റിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ എന്നതിന് പകരം കുറവ് എന്നാണ് പല സ്ഥലത്തും അദ്ദേഹം പറഞ്ഞത്.
വിദ്യാഭ്യാസമന്ത്രിയായി പുതിയ ആൾ ചുമതലയേറ്റപ്പോഴും ഫലപ്രഖ്യാനത്തിൽ നിരവധി തെറ്റുകൾ വരുത്തിയതിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ‘എഴുതിക്കൊടുത്തത് നോക്കി വായിക്കാൻ പോലും അറിയാതെയാണ് വിദ്യാഭ്യാസമന്ത്രി’ എന്നാണ് പലരും കുറിച്ചിരിക്കുന്നത്. പലരും മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുടെ പിശകുകളും അനുസ്മരിക്കുന്നു.
ഇന്ന് ഉച്ചയ്‌ക്കാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചത്.















