ന്യൂ ചണ്ഡിഗഢ്: ഐപിഎൽ 19-ാം സീസണിന്റെ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ എതിരാളികൾ ആരാണെന്ന് ഇന്നറിയാം. ന്യൂ ചണ്ഡിഗഢിൽ രാത്രി ഏഴരയ്‌ക്ക് നടക്കുന്ന ആവേശം നിറഞ്ഞ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. ആദ്യ ക്വാളിഫയറിലെ പരാജയത്തിന് കണക്കുതീർക്കാൻ എത്തുന്ന ശുഭ്മാൻ ഗില്ലും സംഘവും, വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ കരുത്തിൽ എത്തുന്ന രാജസ്ഥാനും തമ്മിൽ മാറ്റുരയ്‌ക്കുമ്പോൾ കളി പ്രവചനാതീതമാകും.
ആദ്യ ക്വാളിഫയറിൽ ആർസിബിക്കെതിരെ 92 റൺസിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയാണ് ഗുജറാത്ത് ടൈറ്റൻസ് രണ്ടാം ക്വാളിഫയർ എന്ന നൂൽപ്പാലത്തിലേക്ക് എത്തിയത്. ടീമിന്റെ ഏറ്റവും വലിയ കരുത്തായ ബൗളിംഗ് നിര കഴിഞ്ഞ മത്സരത്തിൽ തല്ലുവാങ്ങി കൂട്ടിയതും, ബാറ്റിങ്ങിൽ സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്ലർ എന്നീ ടോപ്പ് ത്രീ ബാറ്റ്സ്മാന്മാർ പെട്ടെന്ന് പുറത്തായതുമാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. ഇനിയൊരു അവസരം ഇല്ലാത്തതിനാൽ സർവ്വശക്തിയും സംഭരിച്ചാകും ഗുജറാത്ത് ഇന്ന് കളത്തിലിറങ്ങുക.
മറുഭാഗത്ത്, വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്താണ് രാജസ്ഥാൻ റോയൽസ് ക്വാളിഫയർ രണ്ടിലേക്ക് യോഗ്യത നേടിയത്. ഈ സീസണിൽ 680 റൺസുമായി റൺവേട്ടക്കാരിൽ മുന്നിലുള്ള 15 കാരനായ വൈഭവിനെ പിടിച്ചുകെട്ടുക എന്നത് ഗുജറാത്തിന്റെ പരിചയസമ്പന്നരായ ബൗളർമാർക്ക് വലിയ വെല്ലുവിളിയാകും. ഒപ്പം ബൗളിങ്ങിൽ ജോഫ്ര ആർച്ചറുടെ കൊടുങ്കാറ്റ് വീണ്ടും ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാൻ ആരാധകർ.















