തിരുവനന്തപുരം: നിയമസഭയിൽ വന്ദേമാതരം അപൂർണ്ണമായി ആലപിച്ചതിൽ അതൃപ്തി പരസ്യമാക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സഭയിൽ വന്ദേമാതരം മുഴുവൻ പാടണമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
സ്പീക്കറോട് വിശദീകരണം തേടുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. മുഴുവൻ പാടണമെന്ന് ലോക് ഭവൻ നിർദ്ദേശിച്ചിരുന്നതാണ്. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ മുഴുവൻ പാടണമെന്നാണ് പ്രോട്ടോകോൾ. പാട്ടായോ ഓർക്കസ്ട്രയായോ പാടാം. എന്നാൽ മുഴുവനായിരിക്കണം എന്ന് ലോക് ഭവൻ പ്രോട്ടോകോൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പതിനാറാം നിയമസഭയുടെ ആദ്യസമ്മേളമാണ് വിവാദമായത്. വന്ദേമാതരം മുഴുവൻ പാടാതെ പോലീസ് ബാൻഡ് അവതരിപ്പിക്കുകയായിരുന്നു. വന്ദേമാതരം ആലപിക്കണമെന്ന് ലോക്ഭവൻ നിർദേശം നല്കിയിരുന്നു. എന്നാൽ ലോക് ഭവന്റെ നിർദേശം തള്ളി സമ്മേളനത്തിൽ ആദ്യത്തെ ആറ് വരികൾ മാത്രമാണ് പാടിയത്. വരികൾ ഒഴിവാക്കി സംഗീതം മാത്രമായായിരുന്നു വന്ദേമാതരം അവതരിപ്പിച്ചത്. വന്ദേമാതരം മുഴുവനും വേണ്ട എന്ന നിർദേശം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭാഗത്തുനിന്നാണുണ്ടായത് എന്നാണ് റിപ്പോർട്ട്. സതീശൻ ഈ നിർദേശം സ്പീക്കർക്ക് കൈമാറുകയായിരുന്നു.















