കൊച്ചി: ഇ.ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ വീണ്ടും ഹൈക്കോടതിയിൽ.സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകി. ഇഡി അന്വേഷണത്തിനെതിരെ നൽകിയ അപ്പീൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇഡി റെയ്ഡുകൾക്കും തുടർന്നുള്ള ചോദ്യം ചെയ്യൽ നടപടികൾക്കും പിന്നാലെയാണ് കമ്പനി ഈ നീക്കം നടത്തിയിരിക്കുന്നത്.
സിഎംആർഎൽ ഓഫീസുകളിൽ വിപുലമായ പരിശോധനകൾ പൂർത്തിയാക്ക ഇ ഡി അന്വേഷണ സംഘം, ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനിരിക്കെയാണ് കമ്പനി കോടതിയെ സമീപിച്ചത്. നിലവിൽ വളരെ വേഗത്തിലാണ് ഇഡി ഈ കേസുമായി മുന്നോട്ടുപോകുന്നത്. ഈ നീക്കങ്ങൾ തടയാൻ ആണ് സി എം ആർ എൽ കോടതിയെ സമീപിച്ചത്. ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇഡിക്ക് സമാന്തര അന്വേഷണം നടത്താൻ അധികാരമുണ്ടെന്ന അനുകൂലമായ രീക്ഷണങ്ങളും അന്ന് സിംഗിൾ ബെഞ്ച് ഉത്തരവിൽ ഉണ്ടായിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ കമ്പനി ചോദ്യം ചെയ്തിരിക്കുന്നത്.
ഹൈക്കോടതിക്ക് വരും ദിവസങ്ങളിൽ അവധിയായതിനാൽ ഹർജി ഇന്ന് തന്നെ പരിഗണിക്കാൻ സിഎംആർഎൽ ശ്രമിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറലാണ് ഈ കേസിൽ ഹാജരാകുന്നത്.















