കോതമംഗലം: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മർദിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, മരിച്ചെന്നു കരുതി റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. കോതമംഗലം സ്വദേശിയായ നിതിനെയാണ് (31) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ ഇയാളുടെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് വധശ്രമക്കേസിൽ പൊലീസ് പിടിയിലാകുന്നത്.
പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിക്ക് നേരെയാണ് ക്രൂരമായ അക്രമം ഉണ്ടായത്. നിതിന്റെ വിവാഹം മറ്റൊരു യുവതിയുമായി ഉറപ്പിച്ച പശ്ചാത്തലത്തിൽ, തങ്ങൾ തമ്മിലുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി നിതിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവർ തമ്മിൽ കടുത്ത തർക്കവും കലഹവുമുണ്ടാവുകയായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ നിതിൻ യുവതിയെ ക്രൂരമായി മർദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് കടുത്ത മർദനത്തിനൊടുവിൽ യുവതി ബോധരഹിതയായതോടെ ഇവർ മരിച്ചെന്ന് നിതിൻ ഉറപ്പിച്ചു. തുടർന്ന് യുവതിയുടെ കൈകൾ കൂട്ടിക്കെട്ടിയ ശേഷം കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തുള്ള വിജനമായ കുറ്റിക്കാട്ടിലേക്ക് തള്ളുകയായിരുന്നു. പുലർച്ചെയോടെ ബോധം തിരിച്ചുകിട്ടിയ യുവതി അതിസാഹസികമായി ഇഴഞ്ഞുനീങ്ങിയാണ് കോഴിപ്പിള്ളി ജംക്‌ഷനിൽ എത്തിയത്. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയും ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ വേഗത്തിൽ തന്നെ വലയിലാക്കി.















