ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിലെ പാക് ബന്ധം വ്യക്തമാക്കുന്നു കൂടുതൽ തെളിവുകൾ പുറത്ത്. ഭീകരർ ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകളിൽ ഒന്ന് കറാച്ചിയിൽ ഇറക്കുമതി ചെയ്തതാണെന്ന് കണ്ടെത്തി. കറാച്ചിയിൽ പ്രവർത്തിക്കുന്ന ഫൈസൽ ബാങ്ക് ആണ് മൊബൈൽ ഫോൺ ഇറക്കുമതിക്ക് സാമ്പത്തിക സഹായം നൽകിയത്. നേരത്തെയും ഭീകര വാദ കേസുകളിൽ ആരോപണ വിധേയമാണ് ഈ ബാങ്ക്. 2020ലും 2023ലുമായി ഇറക്കുമതി ചെയ്ത ഫോണുകൾ പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് വരെ ഉപയോഗിച്ചിരുന്നില്ലെന്നും എൻഐഎ കണ്ടെത്തി.
2025 ജൂലൈ 28 ന് ജമ്മു കശ്മീരിലെ ദാച്ചി ഗാം വനത്തിലെ മുൽ നാർ മഹാദേവിൽ നടന്ന ഏറ്റു മുട്ടലിൽ കൊല്ലപ്പെട്ട സുലൈമാൻ ഷാ, ഹബീബ് താഹിർ, ഹംസ അഫ്ഗാനി എന്നിവരിൽ നിന്നാണ് ഫോൺ കണ്ടെടുത്തത്. ഓറഞ്ച് റെഡ്മി 9T ഫോൺ 2021 ലും കറുത്ത റെഡ്മി നോട്ട് 12 ഫോൺ 2023 ലും ഇറക്കുമതി ചെയ്തതാണ്.
കറാച്ചിയിലെ ക്ലിഫ്റ്റൺ റോഡിൽ പ്രവർത്തിക്കുന്ന ടെക് സിറാത്ത് പ്രൈവറ്റ് ലിമിറ്റഡാണ് റെഡ്മി 9T ഇറക്കുമതി ചെയ്തതെന്ന് ഷവോമി ഗ്ലോബലിൽ നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചു. റെഡ്മി നോട്ട് 12, ലാഹോർ ആസ്ഥാനമായുള്ള എയർ ലിങ്ക് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡാണ് ഇറക്കുമതി ചെയ്തതത്.
“St/02, ഫൈസൽ ഹൗസ്, മെയിൻ ബ്രാഞ്ച്, ഷഹ്‌റാ-ഇ-ഫൈസൽ, കറാച്ചി, പാകിസ്ഥാൻ” എന്ന വിലാസത്തിലുള്ള ബാങ്കിൽ നിന്നാണ് ഇതിനുള്ള പണം കൈമാറിയത്, ഇത് ഫൈസൽ ബാങ്ക് ലിമിറ്റഡിന്റെ ഔദ്യോഗിക വിലാസമാണിത്.
ഫൈസൽ ബാങ്കിന്റെ ഭീകരബന്ധം നേരത്തെയും വിവിധ ഏജൻസികൾ ഉന്നയിച്ചിരുന്നു. യുഎസിലെ സെപ്റ്റംബർ 11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലെ കുറ്റപത്രത്തിലും ഫൈസൽ ബാങ്ക് ഇടം പിടിച്ചിട്ടുണ്ട്.
അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കുവൈറ്റ് ആസ്ഥാനമായുള്ള ലജ്‌നത്ത്-അൽ-ദവ എന്ന സംഘടനയുടെ അക്കൗണ്ടുകൾ ഫൈസൽ ബാങ്കാണ് കൈകാര്യം ചെയ്തിരുന്നതെന്ന് ന്യൂയോർക്ക് ടൈംസിന്റെ 2007 ലെ റിപ്പോർട്ട് പറയുന്നു.















