ഭാരത സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനം ആയ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിയിൽ ആദ്യമായി ‘ഹോമോസൈഗസ് ഫമിലിയൽ ഹൈപ്പർകൊളസ്റ്റെറോലെമിയ’ (Homozygous Familial Hypercholesterolemia- HoFH) എന്ന അപൂർവ്വ പാരമ്പര്യ രോഗബാധിതയായ മുപ്പത്തിനാലുകാരിയിൽ ‘എൽഡിഎൽ (മോശം കൊളസ്ട്രോൾ) അഫെറെസീസ് (LDL Apheresis)’ എന്ന ചികിത്സ വിജയകരമായി പൂർത്തിയാക്കി.
ജന്മനാ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയർന്നുനിൽക്കുന്ന പ്രത്യേകിച്ചും ചെറുപ്പകാലത്തു കണ്ടെത്തുന്ന അപൂർവ്വ പാരമ്പര്യ രോഗമാണ് ‘ഹോമോസൈഗസ് ഫമിലിയൽ ഹൈപ്പർകൊളസ്റ്റെറോലെമിയ’. ശ്രീചിത്രയിൽ ആദ്യമായി നടന്ന ചികിത്സയ്‌ക്ക് കാർഡിയോളജി വകുപ്പിലെ പ്രൊഫസർ ഹരികൃഷ്ണൻ എസ്, ഡോ. മനീഷ് യാദവ്, ട്രാൻസ്ഫ്യൂഷൻ മെഡിസിനിലെ ഡോ. അമിത ആർ എന്നിവർ നേതൃത്വം നൽകി.
ചെറുപ്പത്തിലേ ഹൃദ്രോഗ ബാധിതയായ (രക്തധമനികളിൽ അടവ് ) രോഗി, തന്റെ ഇരുപതിനാലാമത്തെ വയസ്സിൽ ബൈപ്പാസ് ശസ്ത്രക്രിയയ്‌ക്ക് വിധേയയായിരുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള പരമാവധി സംയുക്ത ഡോസ് മരുന്നുകൾ നൽകിയിട്ടും രോഗിയിൽ ‘ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ ‘LDL’ (മോശം കൊളസ്ട്രോൾ)’ അപകടകരമായ വിധത്തിൽ, അഞ്ഞൂറ് മില്ലിഗ്രാം എന്ന നിലയിൽ ഉയർന്നുതന്നെ നിൽക്കുകയും, മരുന്ന് ചികിത്സയിൽ പ്രതീക്ഷിച്ച ഗുണഫലം ലഭിച്ചതുമില്ല.
രക്തഘടകങ്ങൾ വേർതിരിക്കുന്നതിനുള്ള ഉപകരണത്തിലൂടെ രോഗിയുടെ രക്തം കടത്തിവിട്ട് പ്ലാസ്മയും രക്തകോശങ്ങളും വേർതിരിക്കുകയാണ് ചികിത്സയുടെ ആദ്യഘട്ടം. അതിനുശേഷം പ്ലാസ്മയിലെ എൽഡിഎൽ കൊളസ്ട്രോൾ (മോശം കൊളസ്ട്രോൾ) പ്രത്യേക പ്രക്രിയ വഴി പിടിച്ചെടുത്തു നീക്കം ചെയ്യുന്നു. തുടർന്ന് ഈ പ്ലാസ്മയിലേക്ക് രക്തകോശങ്ങൾ സംയോജിപ്പിച്ച് രോഗിയിലേക്ക് വീണ്ടും കടത്തിവിടും. രണ്ടു മുതൽ മൂന്നു മണിക്കൂർ മാത്രം വേണ്ടി വരുന്ന പ്രക്രിയയിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ തന്നെ ഒപി വിഭാഗത്തിൽ ചികിത്സ ചെയ്യാൻ കഴിയും. ഈ പ്രക്രിയയിലൂടെ ‘ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ ‘LDL’ അഞ്ഞൂറ് മില്ലിഗ്രാമിൽ നിന്നും നാല്പത്തിലേക്കു കുറയ്‌ക്കുവാൻ സാധിച്ചു. LDL കൊളസ്ട്രോളിന്റെ അളവ് വീണ്ടും വേഗത്തിൽ കൂടുവാൻ സാധ്യത ഉള്ളതിനാൽ അളവ് സുരക്ഷിതമായി നിയന്ത്രിക്കുന്നതിനും ഹൃദ്രോഗസാധ്യത കുറയ്‌ക്കുന്നതിനുമായി രണ്ടു മുതൽ നാല് ആഴ്ച ഇടവിട്ട് മേൽ ചികിത്സ ആവർത്തിക്കേണ്ടി വരും.
പാരമ്പര്യ ഘടകം നിമിത്തം ‘ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (മോശം കൊളസ്ട്രോൾ) ഉയർന്നുനിൽക്കുന്നത് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ദക്ഷിണേന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ രോഗികൾക്ക് ഏറെ ആശ്വാസമേകുന്ന നേട്ടമാണ് ശ്രീചിത്ര കൈവരിച്ചിരിക്കുന്നത്. ഇതുവഴി ഈ നൂതന ചികിത്സ ലഭ്യമാക്കുന്ന ഭാരതത്തിലെ അപൂർവ്വം ആശുപത്രികളിലൊന്നാകാനും ശ്രീചിത്രയ്‌ക്ക് കഴിഞ്ഞു.















