ന്യൂഡല്‍ഹി: രേഖകളില്ലാതെ ഇന്ത്യയില്‍ കഴിയുന്ന 2860 പേരുടെ പൗരത്വം എത്രയും വേഗം സ്ഥിരീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ബംഗ്ലാദേശ് അധികൃതരോട് ആവശ്യപ്പെട്ടു. ഇതില്‍ മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത 400 ഓളം പേരെ നിലവില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തങ്ങളുടെ രാജ്യക്കാരാണെന്ന് സംശയിക്കുന്ന ഈ 2,860 വ്യക്തികളുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ ധാക്കയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, അവരുടെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു മറുപടിയും ലഭ്യമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
കഴിഞ്ഞ മെയ് മാസത്തിന്റെ തുടക്കത്തില്‍ തന്നെ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയം ഇന്ത്യ ബംഗ്ലാദേശിന് മുന്നില്‍ അവതരിപ്പിക്കുകയും നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളിലെയും ആഭ്യന്തര സെക്രട്ടറിമാര്‍ പലതവണ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വ്യക്തമായ പുരോഗതി ഉണ്ടായിട്ടില്ല. അതിര്‍ത്തി വഴിയുള്ള ഇത്തരം കടന്നുകയറ്റങ്ങള്‍ തടയുന്നതിനായി അതിര്‍ത്തി രക്ഷാസേനകളുടെ സംയുക്ത പങ്കാളിത്തത്തോടെയുള്ള ‘കോര്‍ഡിനേറ്റഡ് ബോര്‍ഡര്‍ മാനേജ്മെന്റ് പ്ലാന്‍’ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്ത്യ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍, തങ്ങളുടെ ഭാഗത്തുനിന്നും നിരവധി നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും ബംഗ്ലാദേശിന്റെ ഭാഗത്തുനിന്നും അനുകൂലമായ തുടര്‍നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, പശ്ചിമ ബംഗാളിലെ ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയിലെ നാലിടങ്ങളിലായി നിലനിന്നിരുന്ന കുടിയേറ്റ തര്‍ക്കങ്ങള്‍ക്ക് ബി.എസ്.എഫും ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശും (ബി.ജി.ബി) തമ്മില്‍ നടത്തിയ ചര്‍ച്ചയിലൂടെ പരിഹാരമായി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ അതിര്‍ത്തിയിലെ ‘സീറോ പോയിന്റില്‍’ കുടുങ്ങിപ്പോയ നാല്‍പ്പതോളം ബംഗ്ലാദേശ് പൗരന്മാര്‍ ശനിയാഴ്ച പുലര്‍ച്ചെയോടെ സ്വന്തം രാജ്യത്തേക്ക് തിരികെ പോയതായി ബി.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു. കൂച്ച് മേഘലിഗഞ്ചിലെ പാനിഷാലയിലുള്ള 134-ാം നമ്പര്‍ പില്ലറിന് സമീപം പത്തോളം പേര്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ത്യ ഇവരെ നിയമവിരുദ്ധമായി നാടുകടത്തുകയാണെന്ന് ആരോപിച്ച് ഇവരെ സ്വീകരിക്കാന്‍ ബി.ജി.ബി ആദ്യം വിസമ്മതിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്.
പ്രശ്‌നം പരിഹരിക്കുന്നതിനായി ബി.എസ്.എഫ് ഫ്‌ലാഗ് മീറ്റിംഗ് ആവശ്യപ്പെട്ടെങ്കിലും ബി.ജി.ബി തുടക്കത്തില്‍ അത് നിരസിക്കുകയായിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ കുടുങ്ങിയവര്‍ തങ്ങള്‍ ബംഗ്ലാദേശുകാരാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ബി.എസ്.എഫ് പുറത്തുവിട്ടതോടെ ബി.ജി.ബി കടുത്ത സമ്മര്‍ദ്ദത്തിലായി. ഇതേത്തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ നടന്ന ചര്‍ച്ചയില്‍ ബി.ജി.ബി തങ്ങളുടെ നിലപാട് മാറ്റാന്‍ തയ്യാറാവുകയും, അതിര്‍ത്തിയില്‍ കുടുങ്ങിക്കിടന്നവര്‍ സുരക്ഷിതമായി ബംഗ്ലാദേശിലേക്ക് മടങ്ങുകയും ചെയ്തു.















