ഇന്ത്യയിലെ സുരക്ഷാ ഭീതി: ബി.സി.ബി ഉദ്യോഗസ്ഥരെയും മുഹമ്മദ് യൂനുസിനെയും പ്രതിക്കൂട്ടിലാക്കി ലിറ്റണ്‍ ദാസ്; വെളിപ്പെടുത്തലില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

Published by
ജനം വെബ്‌ഡെസ്ക്

ധാക്ക: 2026-ലെ ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് ടീം വിട്ടുനിന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ വെളിപ്പെടുത്തി ട്വന്റി-20 ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് രംഗത്ത്. ഇന്ത്യയില്‍ കളിക്കുന്നതിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ആഇആ) പിന്മാറിയതെങ്കിലും, ഇതിന് പിന്നില്‍ രാഷ്‌ട്രീയ അജണ്ടകളുണ്ടായിരുന്നുവെന്ന സൂചനയാണ് ക്യാപ്റ്റന്റെ വാക്കുകള്‍ നല്‍കുന്നത്. ഇന്ത്യയില്‍ കളിക്കാന്‍ തങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ കരിയറിനെ ബാധിക്കുന്ന അന്തിമ തീരുമാനം കൈക്കൊണ്ടത് ഉദ്യോഗസ്ഥരാണെന്നും ലിറ്റണ്‍ തുറന്നടിച്ചു.

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ഈ വെളിപ്പെടുത്തലുകള്‍ ലിറ്റണ്‍ ദാസ് നടത്തിയത്. ലോകകപ്പിന് മുന്നോടിയായി ക്രിക്കറ്റ് ബോര്‍ഡ് ഭാരവാഹികള്‍ കളക്കാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിലെ സുരക്ഷാ സാഹചര്യം അനുകൂലമല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ ഈ വാദത്തോട് ടീമിലെ ഭൂരിഭാഗം കളിക്കാരും യോജിച്ചില്ലെന്ന് ലിറ്റണ്‍ വ്യക്തമാക്കി. മുന്‍പ് ഇതിലും കടുത്ത സാഹചര്യങ്ങളുള്ള രാജ്യങ്ങളില്‍ പോയി കളിച്ച പരിചയം ബംഗ്ലാദേശ് ടീമിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ബോര്‍ഡ് ഞങ്ങളെ ധരിപ്പിച്ചത്. എന്നാല്‍ തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ മുറികള്‍ക്ക് കാവല്‍ നിന്ന പാകിസ്ഥാനില്‍ വരെ ഞങ്ങള്‍ മുന്‍പ് തടസ്സങ്ങളില്ലാതെ കളിച്ചിട്ടുണ്ട്. അതിലും വലിയ എന്ത് സുരക്ഷാ പ്രശ്‌നമാണ് ഇന്ത്യയിലുള്ളതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. പാകിസ്ഥാനില്‍ കളിക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയില്‍ കളിച്ചുകൂടാ?’ ലിറ്റണ്‍ ചോദിച്ചു.

ബംഗ്ലാദേശ് ഇടക്കാല ഭരണകൂടത്തിന്റെ തലവനായിരുന്ന മുഹമ്മദ് യൂനുസിന്റെ നിലപാടുകളെയും ലിറ്റണ്‍ ദാസ് അഭിമുഖത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. അധികാര കസേരയില്‍ ഇരിക്കുമ്പോഴും അതിന് പുറത്തായിരിക്കുമ്പോഴും ചിലരുടെ പ്രസ്താവനകളും നിലപാടുകളും എങ്ങനെ മാറുമെന്നതിന് തെളിവാണ് ഇതെന്നും മുഹമ്മദ് യൂനുസിനെ പരോക്ഷമായി പരാമര്‍ശിച്ച് ലിറ്റണ്‍ കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് ബോര്‍ഡിന്റെയും ഭരണകൂടത്തിന്റെയും കടുംപിടുത്തം കാരണം കളിക്കാര്‍ക്ക് കരിയറിലെ ഏറ്റവും വലിയൊരു അവസരമാണ് നഷ്ടമായതെന്ന വികാരമാണ് ലിറ്റന്റെ വാക്കുകളില്‍ നിഴലിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ ബംഗ്ലാദേശ് ക്രിക്കറ്റില്‍ വലിയ രാഷ്‌ട്രീയ കൊടുങ്കാറ്റിന് വഴിതുറക്കുമെന്നുറപ്പാണ്.

Share