ലണ്ടൻ: രാജ്യത്തെ അതിവേഗം വളരുന്ന ബിസിനസ്സ് സംരംഭങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും ആഗോള പ്രതിഭകളെ ആകർഷിക്കാനുമായി വൻ പദ്ധതികളുമായി യുകെ സർക്കാർ. യുകെയിൽ നിന്നുള്ള ആദ്യത്തെ ട്രില്യൺ ഡോളർ കമ്പനിയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രത്യേക ‘കോൺസിയർജ് സേവനവും’ പുതിയ വിസ റീഇംബേഴ്സ്മെന്റ് ആനുകൂല്യങ്ങളുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. യുകെ ബിസിനസ്സ് ആൻഡ് ട്രേഡ് സെക്രട്ടറി പീറ്റർ കൈൽ, ചാൻസലർ റേച്ചൽ റീവ്സ് എന്നിവർ ചേർന്നാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.
പുതിയ സംരംഭങ്ങൾ തുടങ്ങാൻ മാത്രമല്ല, അവയെ വലിയ ബിസിനസ്സ് ശൃംഖലകളായി വളർത്തിയെടുക്കാനും യുകെയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ബിസിനസ്സ് സെക്രട്ടറി പീറ്റർ കൈൽ വ്യക്തമാക്കി.
മികച്ച വളർച്ചാ സാധ്യതയുള്ള കമ്പനികൾ നേരിടുന്ന പ്രധാന പ്രതിസന്ധികളായ സങ്കീർണ്ണമായ നിയമനിയന്ത്രണങ്ങൾ, ഫണ്ടിംഗ് ലഭ്യതക്കുറവ്, ആഗോളതലത്തിൽ നിന്നുള്ള വിദഗ്‌ദ്ധ തൊഴിലാളികളുടെ ദൗർലഭ്യം എന്നിവ പരിഹരിക്കാൻ സർക്കാർ നേരിട്ട് ഇടപെടുന്ന സംവിധാനമാണിത്. കമ്പനികളുടെ തടസ്സങ്ങൾ വേഗത്തിൽ നീക്കി യുകെയിൽ തന്നെ നിലയുറപ്പിക്കാൻ ഈ പ്രത്യേക വിഭാഗം സഹായിക്കും. ഫ്രാൻസ്, സിംഗപ്പൂർ, യു.എസ് എന്നീ രാജ്യങ്ങളുടെ വിജയകരമായ ബിസിനസ്സ് മാതൃകകൾ പിന്തുടർന്നാണ് യുകെ ഈ ചുവടുവെപ്പ് നടത്തുന്നത്.
വിദേശങ്ങളിൽ നിന്നുള്ള പ്രമുഖ പ്രതിഭകളെ യുകെയിലേക്ക് ആകർഷിക്കുന്നതിനായി ആകർഷകമായ വിസ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിജിറ്റൽ & ടെക്നോളജി, ലൈഫ് സയൻസസ്, ക്ലീൻ എനർജി എന്നീ മുൻനിര മേഖലകളിൽ പ്രവർത്തിക്കുന്ന അതിവേഗ വളർച്ചാ കമ്പനികൾക്ക് വിദേശ വിദഗ്‌ദ്ധരെ നിയമിക്കുമ്പോൾ വിസ ഫീസ് തിരികെ നൽകുന്ന (Visa Fee Reimbursement) പദ്ധതി ധനമന്ത്രി റേച്ചൽ റീവ്സ് വിശദീകരിക്കും.
ഇതിനുപുറമേ, അന്താരാഷ്‌ട്ര ബിസിനസ്സുകൾക്ക് യുകെയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായുള്ള ‘യുകെ എക്സ്പാൻഷൻ വർക്കർ സ്പോൺസർ ലൈസൻസ്’ (UK Expansion Worker Sponsor Licence) ഇനിമുതൽ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ അതിവേഗം ലഭ്യമാക്കും.
നിലവിൽ യുകെയിലെ ആകെ ബിസിനസ്സ് സ്ഥാപനങ്ങളുടെ വെറും 0.8 ശതമാനം മാത്രമാണ് ഇത്തരം അതിവേഗ വളർച്ചാ കമ്പനികൾ. എന്നാൽ രാജ്യത്ത് 3.9 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും 2.2 ട്രില്യൺ പൗണ്ടിന്റെ വിറ്റുവരവ് നടത്തുന്നതും ഈ കമ്പനികളാണ്. ബ്രിട്ടീഷ് ബിസിനസ്സ് ബാങ്ക് വഴിയുള്ള സാമ്പത്തിക സഹായങ്ങളും പുതിയ വിസ പരിഷ്കരണങ്ങളും വഴി വരുംദിവസങ്ങളിൽ കൂടുതൽ ആഗോള നിക്ഷേപകരെയും സ്റ്റാർട്ടപ്പുകളെയും യുകെയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.















