ഹോഫ്ഡോർപ്പ്: നാട്ടിലെ ഓണത്തിന്റെ ഗൃഹാതുരസ്മരണകൾ പ്രവാസമണ്ണിൽ പുനഃസൃഷ്ടിച്ച് ഹാർലെമ്മർമീർ മലയാളി അസോസിയേഷന്റെ (HAMMA) നാലാമത് ഓണാഘോഷം. ആഗസ്റ്റ് 30ന് ഹോഫ്ഡോർപ്പിലെ ഫോക്കർ ഇവന്റ് സെന്ററിൽ നടന്ന ആഘോഷത്തിൽ കുടുംബസമേതം 150ലേറെ പേർ പങ്കെടുത്തു.
രാവിലെ 9.30ന് ആരംഭിച്ച ആഘോഷത്തിന് ഇത്തവണ വ്യത്യസ്തമായ ഉദ്ഘാടനമാണ് ഒരുക്കിയത്. ഭാരവാഹികളോ പ്രമുഖരോ നിലവിളക്ക് തെളിയിക്കുന്നതിന് പകരം ജെൻസിയും കുട്ടികളും ഉൾപ്പെടെയുള്ള യുവതലമുറ മഹാബലിയുടെ സാന്നിധ്യത്തിൽ നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടു. മഹാബലിയുടെ വരവും ആർപ്പുവിളികളും വേദിയിൽ ഓണത്തിന്റെ ആവേശം നിറച്ചു.
കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത ഓണക്കളികൾക്കൊപ്പം നൃത്തങ്ങളും വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾക്ക് സദസ്സിൽനിന്ന് നിറഞ്ഞ കൈയടിയും ലഭിച്ചു.
നാട്ടിൽനിന്ന് മക്കളെയും കുടുംബങ്ങളെയും സന്ദർശിക്കാനെത്തിയ നിരവധി മുതിർന്നവരുടെ സാന്നിധ്യവും ഇത്തവണത്തെ ആഘോഷത്തിന് പ്രത്യേകതയായി. വിവിധ തലമുറകൾ ഒരേ വേദിയിൽ ഒത്തുചേർന്നത് പ്രവാസജീവിതത്തിലും മലയാളിയുടെ കുടുംബബന്ധങ്ങളും പാരമ്പര്യവും നിലനിർത്തുന്ന മനോഹരമായ കാഴ്ചയായി.
ആഘോഷത്തിന്റെ പ്രധാന ആകർഷണമായിരുന്നു പരമ്പരാഗത ഓണസദ്യ. 15ലേറെ വിഭവങ്ങളും രണ്ട് തരം പായസവും ഉൾപ്പെടുത്തിയ വിഭവസമൃദ്ധമായ സദ്യ പങ്കെടുത്തവർക്ക് നാട്ടിലെ ഓണത്തിന്റെ രുചിയും ഗൃഹാതുരത്വവും സമ്മാനിച്ചു. കനത്ത മഴയെ തുടർന്ന് പുറത്തെ മൈതാനിയിൽ നടത്താനിരുന്ന വടംവലി മത്സരം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ആഘോഷത്തിന്റെ ആവേശത്തിന് കുറവുണ്ടായില്ല. കുളം-കര, നാരങ്ങാ-സ്പൂൺ തുടങ്ങിയ പഴമയുടെ ഓർമകളുണർത്തുന്ന ഓണക്കളികൾ അകത്തളങ്ങളിൽ ആവേശത്തോടെ നടന്നു.
വൈകുന്നേരം ചായയ്‌ക്കൊപ്പം കേരളത്തിന്റെ പരമ്പരാഗത പലഹാരങ്ങളും ഒരുക്കിയിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ ആഘോഷങ്ങൾക്ക് സമാപനമായപ്പോൾ ഒരു പകൽ മുഴുവൻ പങ്കിട്ട ഓണസ്മരണകളും സൗഹൃദവും സന്തോഷവും നെഞ്ചേറ്റിയാണ് ഹമ്മ കുടുംബാംഗങ്ങൾ മടങ്ങിയത്.
‘ഒത്തുചേരലിലാണ് ആഘോഷങ്ങളുടെ യഥാർത്ഥ സൗന്ദര്യം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്, നാട്ടിൽനിന്ന് അകലെയായിട്ടും മലയാളത്തിന്റെ പാരമ്പര്യവും ഓണത്തിന്റെ ഒരുമയും ഗൃഹാതുരത്വവും കൈവിടാതെയാണ് ഹമ്മ കുടുംബം നാലാമത് ഓണാഘോഷവും അവിസ്മരണീയമാക്കിയത്.















