കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ കഴിഞ്ഞ പത്തു വര്‍ഷ കാലയളവില്‍ നടന്ന ഗണപതി ഹോമം, അഷ്ടാഭിഷേകം, മഹാനിവേദ്യം ഉള്‍പ്പെടെയുള്ള പ്രധാന വഴിപാടുകളുടെ സമ്പൂര്‍ണ്ണ രേഖകള്‍ പത്തു ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ സുതാര്യത ഉറപ്പാക്കാനും, ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം പരിശോധിക്കാനും ലക്ഷ്യമിട്ടാണ് കോടതിയുടെ ഈ അടിയന്തര ഇടപെടല്‍. ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച പ്രത്യേക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിര്‍ണായക ഉത്തരവ്. ക്ഷേത്രത്തിലെ നിത്യനിദാന പൂജകള്‍ക്കുള്ള സാധനങ്ങളും, ഗണപതി പ്രതിഷ്ഠയിലേക്കും മാളികപ്പുറം ക്ഷേത്രത്തിലേക്കും ആവശ്യമായ പട്ട്, തോര്‍ത്ത്, വെള്ളമുണ്ട് തുടങ്ങിയവയും വര്‍ഷങ്ങളായി സുനില്‍ കുമാര്‍ (സുനില്‍ സ്വാമി) എന്ന വ്യക്തിയാണ് വിതരണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, കഴിഞ്ഞ ആറ് മാസത്തെ മാസപൂജകള്‍ക്കിടയില്‍ അഷ്ടാഭിഷേകം നടത്തുന്നതിനായി സാധനങ്ങള്‍ വാങ്ങിയ വകയില്‍ ക്ഷേത്ര ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ 5.15 ലക്ഷം രൂപയോളം വകമാറ്റി ചെലവഴിച്ചതായും ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ക്ഷേത്ര ഫണ്ടുകളുടെ ദുരുപയോഗം, ഒരേ ആവശ്യത്തിന് ഒന്നിലധികം തവണ തുക കൈപ്പറ്റല്‍, വരുമാന നഷ്ടം, മറ്റ് സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ തടയുന്നതിന് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ പര്യാപ്തമാണോ എന്ന് പരിശോധിക്കാന്‍ ഓഡിറ്റ് വകുപ്പിന് കോടതി നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് കൂടുതല്‍ വാദങ്ങള്‍ക്കായി ഈ മാസം 19-ലേക്ക് മാറ്റി.















