കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ്സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങിത്താഴാനിടയായ സംഭവം കപ്പല്‍ അധികൃതരുടെ അനാസ്ഥ മൂലമുണ്ടായതാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ഗുരുതര കണ്ടെത്തലുകളുള്ളത്. കപ്പലിലെ ജീവനക്കാരുടെ പരിചയക്കുറവും സുരക്ഷാ വീഴ്ചകളുമാണ് ദുരന്തത്തിന് ആക്കം കൂട്ടിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, നാട്ടിലേക്ക് മടങ്ങാന്‍ അനുമതി തേടിയ ഏഴ് ജീവനക്കാരില്‍ മൂന്ന് പേര്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ കോടതി യാത്രാനുമതി നല്‍കിയരുന്നു. കേസില്‍ സാക്ഷികളായ ഉദ്യോഗസ്ഥരെയാണ് വിട്ടയച്ചിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ലൈബീരിയന്‍ ഫ്‌ലാഗ് വഹിച്ചുള്ള മെഡിറ്ററേനിയന്‍ കമ്പനിയുടെ ഈ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെടുന്നത്. വിഴിഞ്ഞത്ത് എത്തുന്നതിന് മുന്‍പ് തൂത്തുക്കുടിയില്‍ നിന്നുള്ള യാത്രയില്‍ തന്നെ കപ്പല്‍ അഞ്ച് ഡിഗ്രിയോളം ചരിഞ്ഞ നിലയിലായിരുന്നു. കപ്പലിന്റെ ബാലന്‍സിങ് സംവിധാനവും സുരക്ഷാ മാനേജ്മെന്റ് ക്രമീകരണങ്ങളും പൂര്‍ണ്ണമായും തകരാറിലായിട്ടും യാത്ര തുടരുകയായിരുന്നു. ഈ അപകടാവസ്ഥയെക്കുറിച്ച് വിഴിഞ്ഞം തുറമുഖ അധികൃതര്‍ കപ്പല്‍ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത് അവഗണിക്കപ്പെട്ടു. ഒടുവില്‍ ഡെക്കിലെ കണ്ടെയ്‌നറുകള്‍ മറിഞ്ഞ് കപ്പല്‍ പൂര്‍ണ്ണമായി കടലില്‍ താഴുകയായിരുന്നു.
1997 മുതല്‍ സര്‍വീസ് നടത്തുന്ന ഈ കപ്പല്‍ മുന്‍പ് ഒരു കൂട്ടിയിടിയില്‍ പെട്ടിരുന്നെങ്കിലും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നില്ലെന്ന് കേന്ദ്ര റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കപ്പല്‍ ജീവനക്കാര്‍ക്ക് ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രായോഗിക പരിചയം ഉണ്ടായിരുന്നില്ല. അപകടനിലയിലായ കപ്പലുമായി സര്‍വീസ് നടത്തിയ കമ്പനിയുടെ നിരുത്തരവാദപരമായ സമീപനമാണ് കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. നിലവില്‍ കടലില്‍ കിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം കമ്പനിക്കാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപകടകരമായ രാസവസ്തുക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. ഇത് കടലില്‍ പതിച്ചത് അന്താരാഷ്‌ട്ര കപ്പല്‍ ഗതാഗതത്തിനും മത്സ്യബന്ധന മേഖലയ്‌ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കപ്പലപകടം വരുത്തിവെച്ച നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. സംഭവത്തില്‍ കൊച്ചി കോസ്റ്റല്‍ പോലീസ് കേസെടുത്ത് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.















