ന്യൂഡൽഹി: അമേരിക്ക ആസ്ഥാനമായുള്ള കൃസ്ത്യൻ മിഷണറി സംഘടനയായ തിമോത്തി ഇനീഷ്യേറ്റീവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുറത്തുവിട്ടിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വിദേശ ബാങ്കുകൾ നൽകിയ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയിലേക്ക് ഏകദേശം 95 കോടി രൂപ എത്തിച്ചുവെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഈ തുക രാജ്യത്തെ വിവിധ ഭാഗങ്ങളിൽ എടിഎമ്മുകൾ വഴി പിൻവലിച്ചതായും ഇഡി വ്യക്തമാക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത നിരവധി ഡെബിറ്റ് കാർഡുകളിൽ “സന്തോഷ് കുമാർ”എന്ന രേഖപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. രാജ്യവ്യാപകമായി 1000-ലേറെ വിദേശ ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്തിരുന്നുവെന്നാണ് അന്വേഷണ ഏജൻസിയുടെ സംശയം. ഈ കാർഡുകൾ ഉപയോഗിച്ചാണ് വിദേശ ഫണ്ടുകൾ സാധാരണ ബാങ്കിംഗ്, എഫ്‌സിആർഎ ചട്ടങ്ങൾ എന്നിവ മറികടന്ന് ഇന്ത്യയിലെത്തിച്ചതെന്നാണ് ആരോപണം.
അമേരിക്കൻ സംഘടനയായ തിമോത്തി ഇനീഷ്യേറ്റീവുമായി (TTI)-യുമായി ബന്ധപ്പെട്ട വ്യക്തികളാണ് അന്വേഷണത്തിന്റെ കേന്ദ്രബിന്ദു. ബെംഗളൂരു വിമാനത്താവളത്തിൽ മൈകാ മാർക്ക് എന്ന വ്യക്തിയെ തടഞ്ഞ് പരിശോധിച്ചപ്പോൾ 24 വിദേശ ഡെബിറ്റ് കാർഡുകൾ കണ്ടെത്തിയതോടെയാണ് കേസ് നിർണായക വഴിത്തിരിവിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനകളിൽ 25 വിദേശ ഡെബിറ്റ് കാർഡുകൾ, 40 ലക്ഷം രൂപയുടെ കറൻസികൾ, ഡിജിറ്റൽ രേഖകൾ തെളിവുകൾ എന്നിവയും പിടിച്ചെടുത്തു.
ചത്തീസ്ഗഡിലെ ബസ്തർ, ധംതരി ഉൾപ്പെടെയുള്ള നക്സൽ ബാധിത മേഖലകളിൽ മാത്രം ഏകദേശം 6.5 കോടി രൂപ പിൻവലിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ വിദേശ ഫണ്ടുകൾ മതപരിവർത്തന പ്രവർത്തനങ്ങൾക്കും നക്സൽ അനുബന്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയവും അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ബെംഗളൂരു പൊലീസ് യുഎപിഎ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
വിദേശ ഫണ്ടുകൾ ഇന്ത്യയിലെ നിയമപരമായ നിയന്ത്രണങ്ങൾ മറികടന്ന് എത്തിക്കാൻ സംഘടിത ശൃംഖല പ്രവർത്തിച്ചിട്ടുണ്ടോ, ഇതിന് പിന്നിൽ കൂടുതൽ അന്തർദേശീയ ബന്ധങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളിലേക്കാണ് അന്വേഷണം ഇപ്പോൾ വ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ ഈ കണ്ടെത്തലുകൾ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പുതിയ ആശങ്കകൾക്കും വഴിവെച്ചിരിക്കുകയാണ്.















