ബെംഗളൂരു: വിവാഹേതര ബന്ധം തുടരുന്നതിനായി ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. കർണാടകയിലെ ബെളഗാവി ജില്ലയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഗോകക് സ്വദേശി സന്തോഷ് പാട്ടായത്ത് ഭാര്യ സക്കുബായി പാട്ടായത്തിനെയാണ് കൊലപ്പെടുത്തിയത്.
കാമുകിക്കൊപ്പം ജീവിക്കാൻ വേണ്ടിയാണ് സന്തോഷ് ഭാര്യയെ ഇല്ലാതാക്കിയത്. ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞ് സക്കുബായിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ പ്രതി, മടങ്ങിവരുന്ന വഴിയിൽ സ്നേഹത്തോടെ ജ്യൂസ് വാങ്ങി നൽകുകയായിരുന്നു. ഫോറൻസിക് പരിശോധനയിൽ ജ്യൂസിൽ എലിവിഷവും പൊടിച്ച കുപ്പിവളയും കണ്ടെത്തി.
കൊലപാതകം അപകടമരണമാക്കി ചിത്രീകരിക്കാനായിരുന്നു പ്രതിയുടെ അടുത്ത നീക്കം. ഭാര്യയുടെ മൃതദേഹത്തിന് മുകളിൽ മോട്ടോർസൈക്കിൾ മറിച്ചിട്ട ശേഷം റോഡപകടമാണെന്ന പ്രതീതി സൃഷ്ടിക്കാനും ഇയാൾ ശ്രമിച്ചു. അതിനിടെ അപകടം നടന്നതായി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കുകയും ചെയ്തു
എന്നാൽ പ്രതിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതിക്കുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി ഗ്രാമത്തിലെ ഒരു വിധവയുമായി പ്രതി ബന്ധത്തിലായിരുന്നുവെന്നും ആ ബന്ധം തുടരാനാണ് ഭാര്യയെ ഒഴിവാക്കാൻ തീരുമാനിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഒൻപത് വർഷം മുമ്പാണ് സന്തോഷും സക്കുബായിയും വിവാഹിതരായത്. പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.















