തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി, നിപ, ഷിഗല്ല അടക്കമുള്ള പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസത്തെ സംസ്ഥാനവ്യാപക ‘ഡ്രൈ ഡേ’ ആചരണം ആരംഭിച്ചു.
കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കാനും പരിസര ശുചിത്വം ഉറപ്പാക്കാനുമായി സ്കൂളുകൾ, ഓഫീസുകൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും വിവിധ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്.
ഇന്ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കും. നാളെ (ശനിയാഴ്ച) സർക്കാർ–സ്വകാര്യ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ഞായറാഴ്ച വീടുകളെ കേന്ദ്രീകരിച്ച് ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്താനാണ് തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിന്റെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാൻ കുടിവെള്ള സ്രോതസുകളും ഭക്ഷ്യസുരക്ഷയും കർശനമായി നിരീക്ഷിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം,കോട്ടയം മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച സ്ത്രീയുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. ദക്ഷിണ സുഡാനിൽ നിന്ന് അടുത്തിടെ എത്തിയ ഇവർക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
സ്രവസാമ്പിളുകൾ വിദഗ്ധ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ടെന്നും, നിലവിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കോഴിക്കോട്ട് നിപ ബാധിച്ച് ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. പത്ത് ദിവസം മുമ്പാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിനിടെ നിപ ലക്ഷണങ്ങളോടെ മൂന്ന് പേർ കൂടി നിരീക്ഷണത്തിലാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ കണ്ടെത്തൽ ഉണ്ടായിട്ടില്ല.
പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ വീടിനും പരിസരത്തും വെള്ളക്കെട്ട് ഒഴിവാക്കുക, തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക,എന്നീ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് ഒരേസമയം നിരവധി പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജന ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.















