തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍. വലിയ പ്രഖ്യാപനങ്ങള്‍ കൊണ്ട് സമ്പന്നമായ ബജറ്റാണെങ്കിലും അവ നടപ്പാക്കാനുള്ള സാമ്പത്തിക സ്രോതസുകളെക്കുറിച്ച് യാതൊരു വ്യക്തതയും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞു. നിലവില്‍ കേരളം 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയിലാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച അഞ്ച് ‘ഇന്ദിരാ ഗ്യാരന്റി’ വാഗ്ദാനങ്ങളില്‍ മൂന്നെണ്ണവും ആദ്യ ബജറ്റില്‍ തന്നെ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുമെന്ന വാഗ്ദാനത്തിനായി ബജറ്റില്‍ വെറും 10 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. അതായത്, കേരളത്തിലെ 90 ലക്ഷത്തോളം വരുന്ന കുടുംബങ്ങളില്‍ ഓരോന്നിനും 11 രൂപ 11 പൈസ വീതം. ജനങ്ങളെയാകെ കബളിപ്പിച്ചിരിക്കുകയാണ് ഇതിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍.
ക്ഷേമപെന്‍ഷന്‍ 3,000 രൂപയാക്കുമെന്ന പ്രഖ്യാപനവും യുവാക്കള്‍ക്കായുള്ള അഞ്ച് ലക്ഷം രൂപയുടെ വായ്പാ പദ്ധതിയും ബജറ്റില്‍ പ്രതിഫലിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു ആരോപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ആസ്തികളുടെയും സ്വകാര്യവല്‍ക്കരണത്തിനാണ് ബജറ്റ് വഴിയൊരുക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സാമ്പത്തിക അച്ചടക്കവും അഴിമതിയില്ലാത്ത ഭരണവും യഥാര്‍ഥ വികസനവുമാണ് കേരളത്തിന് ആവശ്യമെന്നും, ബജറ്റിലെ ഓരോ പ്രഖ്യാപനത്തിന്റെയും പുരോഗതി സൂക്ഷ്മമായി നിരീക്ഷിച്ച് സര്‍ക്കാരിനോട് മറുപടി തേടുമെന്നും അദ്ദേഹം പറഞ്ഞു.
10 വര്‍ഷം മുന്‍പ്, ‘എല്ലാം ശരിയാകും’ എന്ന കപട മുദ്രാവാക്യവുമായി അധികാരത്തിലേറിയ സി.പി.എം സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തുതരിപ്പണമാക്കുകയായിരുന്നു ചെയ്തത്. ഇപ്പോള്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രണ്ടല്ല, ഒന്നാണ്! നമ്മുടെ നാടിന് ഇന്ന് ആവശ്യം ബി.ജെ.പി/എന്‍.ഡി.എ മുന്നോട്ടുവെക്കുന്ന വികസിത് കേരള എന്ന കാഴ്ചപ്പാടാണ്.
ബജറ്റിലെ ഓരോ വാഗ്ദാനത്തിന്റെയും പുരോഗതി ഞങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയും ഓരോ പ്രഖ്യാപനങ്ങളെക്കുറിച്ചും സര്‍ക്കാരിനെക്കൊണ്ട് മറുപടി പറയിക്കുകയും ചെയ്യും. ഇതാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന ഉറപ്പ്.















