തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് അനധികൃതമായി താമസിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഡിജിപിക്ക് പരാതി നൽകി.
യഥാർഥ തിരിച്ചറിയൽ രേഖകൾ മറച്ചുവച്ച് വ്യാജ രേഖകൾ ഉപയോഗിച്ച് ചിലർ സംസ്ഥാനത്ത് ജോലി ചെയ്യുന്നതായി സംശയമുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് നിയമ-സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവെക്കാമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് അരാജകത്വവും സുരക്ഷാഭീഷണിയും സൃഷ്ടിക്കാൻ ഇത്തരം ആളുകൾ ഇടയാക്കാമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ ഉയരുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി സമഗ്ര പരിശോധന നടത്തണമെന്നാണ് ആവശ്യം.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ കെ. പ്രഭാകരൻ, സന്ദീപ് തമ്പാനൂർ എന്നിവരാണ് പരാതി നൽകിയത്.















