ഹൈദരാബാദ്: സിനിമാ ഷോ റദ്ദാക്കിയ വിവരം ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാത്തതിന് പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയ്‌ക്ക് പിഴ വിധിച്ച് ഉപഭോക്തൃ കമ്മിഷൻ. ഹൈദരാബാദ് ജില്ലാ കൺസ്യൂമർ കമ്മിഷൻ ഒന്നാണ് പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടത്.
കൂക്കട്ട്പള്ളി സ്വദേശിയായ നാരായണൻ കുട്ടിഗോപാലകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. 2025 ജനുവരി 1-ന് ഹൈദരാബാദ് ലുലു മാളിലെ സിനിപോളിസ് തിയറ്ററിൽ സിനിമ കാണുന്നതിനായി ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
എന്നാൽ തിയറ്ററിൽ എത്തിയപ്പോൾ താൻ ബുക്ക് ചെയ്ത ഷോ റദ്ദാക്കിയതായും പകരം മറ്റൊരു സിനിമയാണ് പ്രദർശിപ്പിക്കുന്നതെന്നും അറിയുകയായിരുന്നു. ഷോ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ബുക്ക് മൈ ഷോ അല്ലെങ്കിൽ തിയറ്റർ അധികൃതർ മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ഇതേത്തുടർന്നാണ് ഉപഭോക്താവ് കമ്മിഷനെ സമീപിച്ചത്.
കേസ് പരിഗണിക്കുമ്പോൾ, ബുക്ക് മൈ ഷോ തങ്ങൾ വെറും ഇടനിലക്കാരാണെന്നും ഷോ റദ്ദാക്കൽ, സമയം മാറ്റം തുടങ്ങിയ കാര്യങ്ങൾ തിയറ്റർ മാനേജ്മെന്റിന്റെ അധികാരപരിധിയിലാണെന്നും വാദിച്ചു. കൂടാതെ ടിക്കറ്റ് തുക ഉടൻ തന്നെ തിരികെ നൽകിയതായും കമ്പനി അറിയിച്ചു.
എന്നാൽ ഈ വാദങ്ങൾ കമ്മിഷൻ തള്ളി. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ഷോ റദ്ദാക്കുകയോ മാറ്റുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ അതിന്റെ വിവരം ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കുന്നത് പ്ലാറ്റ്ഫോമിന്റെ ഉത്തരവാദിത്തമാണെന്ന് കമ്മിഷൻ വ്യക്തമാക്കി. അറിയിപ്പ് നൽകാതിരുന്നത് സേവന വീഴ്ചയാണെന്നും കമ്മിഷൻ വിലയിരുത്തി.
ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകൾ ഉപഭോക്തൃ സംരക്ഷണ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു. ടിക്കറ്റ് തുക തിരികെ നൽകിയതുകൊണ്ട് മാത്രം ഉപഭോക്താവിന് ഉണ്ടായ ബുദ്ധിമുട്ടിനും സമയനഷ്ടത്തിനും പരിഹാരമാകില്ലെന്നും വിധിയിൽ പറയുന്നു.















