കണ്ണൂർ: പയ്യന്നൂരിലെ ജ്യോതിഷാലയത്തിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തെന്ന കേസിൽ ഗുരുതര ആരോപണങ്ങളുമായി ജ്യോത്സ്യൻ പെരികമന ശ്രീനാഥ് നമ്പൂതിരി. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതെന്നും, ജ്യോതിഷാലയത്തിൽ നിന്ന് കണ്ടെത്തിയെന്ന് പറയുന്ന കഞ്ചാവ് തന്റെതല്ലെന്നും ആരോ മനഃപൂർവം സ്ഥാപനത്തിൽ കൊണ്ടുവച്ചതാകാമെന്നാണ് തന്റെ സംശയമെന്നും ശ്രീനാഥ് നമ്പൂതിരി വ്യക്തമാക്കി.
സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ശ്രീനാഥ് നമ്പൂതിരി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. നിഷ്പക്ഷമായ അന്വേഷണം നടന്നാൽ യഥാർഥ വസ്തുതകൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തനിക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമാണ് നേരിടേണ്ടി വന്നതെന്നും, വർഷങ്ങളായി ജ്യോതിഷ രംഗത്ത് നേടിയ വിശ്വാസ്യതയ്‌ക്ക് മങ്ങലേൽക്കാൻ ഈ സംഭവം കാരണമായെന്നും ശ്രീനാഥ് നമ്പൂതിരി പറഞ്ഞു.
“കണ്ടെടുത്തെന്ന് പറയുന്ന കഞ്ചാവ് എന്റെതല്ല. അതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ആരോ ആസൂത്രിതമായി അത് സ്ഥാപനത്തിൽ എത്തിച്ചുവെച്ചതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഉന്നതതല അന്വേഷണം വേണമെന്നാണ് എന്റെ ആവശ്യം” – അദ്ദേഹം പറഞ്ഞു.















