മുംബൈ: മഹാരാഷ്‌ട്രയിലെ നാഗ്പൂരിലെ ഒരു മദ്രസയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ മൗലക്കെതിരെ പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി നിലവിൽ ഒളിവിലാണെന്നും ഇയാൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
താജ്ബാഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ ജൂൺ 20-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സക്കർദര പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ മദ്രസയിൽ താമസിച്ചിരുന്ന 10 പ്രായപൂർത്തിയാകാത്ത കുട്ടികളെയും ചൈൽഡ് ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്.















