മുംബൈ: പൂനെയിലെ ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. മരിച്ച യുവാവിന്റെ പ്രതിശ്രുതവധുവിനെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം അപകടമരണമായി കരുതിയ സംഭവം അന്വേഷണത്തിനൊടുവിൽ ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
ജൂൺ 18-ന് ലോഹഗഡ് കോട്ടയിലാണ് സംഭവം. പൂനെ സ്വദേശിയായ 26-കാരൻ കേതൻ അഗർവാളാണ് മരിച്ചത്. കേതന്റെയും സിയ ഗോയലിന്റെയും വിവാഹം ഈ വർഷം അവസാനം നിശ്ചയിച്ചിരുന്നു. വിവാഹ ഒരുക്കങ്ങൾ കുടുംബങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് കൊലപാതകം.
ജൂൺ 18-ന് ജന്മദിനം ആഘോഷിക്കാമെന്ന് പറഞ്ഞാണ് സിയ ഗോയൽ കേതനെ ലോഹഗഡ് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കോട്ടയുടെ മുകളിൽ നിന്നും ഫോട്ടോ എടുക്കുന്നതിനിടെ സിയയും കാമുകനും ചേർന്ന് കേതനെ ഏകദേശം 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു.
ആദ്യം അബദ്ധത്തിൽ സംഭവിച്ച അപകടമെന്നാണ് പൊലീസ് അടക്കം കരുതിയത്. എന്നാൽ ട്രെക്കിംഗിൽ വിദഗ്ധനായ കേതൻ ഇത്തരത്തിൽ അബദ്ധത്തിൽ വീഴാൻ സാധ്യത കുറവാണെന്ന കുടുംബത്തിന്റെ സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. മൊബൈൽ ഫോൺ വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവയിൽ നിന്നാണ് കൊലപാതകത്തിന്റെ സൂചനകൾ പൊലീസിന് ലഭിച്ചത്.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോയെന്നുമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.















