കൊച്ചി: താരസംഘടനയായ ‘അമ്മ’യെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ കടുത്ത ചർച്ചയാകുന്നതിനിടെ ആദ്യ പ്രതികരണവുമായി മമ്മൂട്ടി. സംഘടനയ്‌ക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
‘അമ്മ’യിലെ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളും ഭരണസമിതിയുടെ രാജിയും സിനിമാലോകത്ത് വലിയ ചർച്ചയ്‌ക്ക് വഴിവച്ച സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി, “എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനോ വിവാദങ്ങൾ രൂക്ഷമാക്കാനോ അദ്ദേഹം തയ്യാറായില്ല. എന്നാൽ ചർച്ചകളിലൂടെയും ഒത്തുതീർപ്പിലൂടെയും പ്രതിസന്ധി മറികടക്കാനാകുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. സംഘടനയിലെ മുതിർന്ന അംഗം എന്ന നിലയിൽ മമ്മൂട്ടിയുടെ പ്രതികരണത്തിന് സിനിമാ ലോകം വലിയ പ്രാധാന്യമാണ് നൽകുന്നത്.
അതേസമയം, പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങാനായി മമ്മൂട്ടി ഡൽഹിയിലെത്തിയിരുന്നു. ചടങ്ങിനോടനുബന്ധിച്ച് നരേന്ദ്ര മോദി യുമായി കുടുംബസമേതം അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകൻ ദുൽഖർ സൽമാൻ, മരുമകൾ അമാൽ സൂഫിയ എന്നിവർ കൂടെയുണ്ടായിരുന്നു.
മലയാള സിനിമയ്‌ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിയെ പദ്മഭൂഷൺ നൽകി ആദരിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിലെ മറ്റൊരു സുപ്രധാന നേട്ടമായാണ് ഈ ബഹുമതി വിലയിരുത്തപ്പെടുന്നത്. 1998-ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ‘അമ്മ’ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംഘടനയിലെ പ്രമുഖ അംഗങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നതയും നേതൃത്വത്തിനെതിരായ വിമർശനങ്ങളും പ്രതിസന്ധി രൂക്ഷമാക്കി.
ഭരണസമിതി രാജിവെച്ചതോടെ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ രമേഷ് പിഷാരടി കൺവീനറായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി ഡേവിഡ്, കൃഷ്ണപ്രഭ, ആശ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് മറ്റ് അംഗങ്ങൾ.
സംഘടനയുടെ ഭാവിനേതൃത്വം സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.















