മുംബൈ: മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് (UCC) നടപ്പാക്കുന്നതിനുള്ള നടപടികളുമായി ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ മുന്നോട്ട്. വിഷയം പഠിക്കുന്നതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കമ്മിറ്റിക്ക് രൂപം നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതായി ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം നിയമസഭയെ അറിയിച്ചു.
കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നാസിക് ജില്ലയിലെ മുത്തലാഖ് സംഭവങ്ങളുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കിടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
മുത്തലാഖ് നിരോധനം നിലവിലുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ തുടരുകയാണെന്ന് ദേവയാനി ഫരാന്ദെ ആരോപിച്ചു. ഉത്തരാഖണ്ഡ്, ഗുജറാത്ത് മാതൃകയിൽ മഹാരാഷ്‌ട്രയിലും യു.സി.സി കൊണ്ടുവരുമോ എന്നും അസം മാതൃകയിൽ ബഹുഭാര്യത്വ നിരോധനം പരിഗണിക്കുമോ എന്നും അവർ ചോദിച്ചു.
ഏക സിവിൽ കോഡ് നിലവിൽ വരുമ്പോൾ ബഹുഭാര്യത്വ നിരോധനവും അതിന്റെ ഭാഗമാകുമെന്നതാണ് സർക്കാർ നിലപാട്. സർക്കാർ ഏതെങ്കിലും മതത്തിനോ വ്യക്തിക്കോ എതിരല്ലെന്നും, മതഭേദമില്ലാതെ എല്ലാവർക്കും നിയമം ബാധകമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.















