ഇന്ത്യയിൽ ആദ്യമായി 1975-ലെ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വിശദമായ അധ്യായം സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. 9-ാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് ഭാരത ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അധ്യായങ്ങളിലൊന്നായ അടിയന്തരാവസ്ഥയ്‌ക്ക് സ്ഥാനം നൽകിയിരിക്കുന്നത്.
ഇന്ദിരയുടെ ഭരണകാലത്ത് 1975 ജൂൺ 25-ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ ജനാധിപത്യ ചട്ടക്കൂടിനേറ്റ ഗുരുതര വെല്ലുവിളിയായാണ് പുതിയ പാഠഭാഗം വിശേഷിപ്പിക്കുന്നത്. മൗലികാവകാശങ്ങൾ താൽക്കാലികമായി നിർത്തിവെക്കൽ, പത്രസ്വാതന്ത്ര്യത്തിന് നിയന്ത്രണം, പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്, ഭരണകൂട അധികാര കേന്ദ്രീകരണം എന്നിവയെല്ലാം വിശദമായി പ്രതിപാദിക്കുന്നു.
21 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥ ഭാരതത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും എങ്ങനെ ബാധിച്ചു എന്നതും വിദ്യാർത്ഥികൾക്ക് പഠിപ്പിക്കും. ഭരണഘടനാപരമായ സംരക്ഷണങ്ങളുടെ പ്രാധാന്യവും അധികാര ദുരുപയോഗം ജനാധിപത്യത്തിന് സൃഷ്ടിക്കുന്ന ഭീഷണിയും മനസ്സിലാക്കുക എന്നതാണ് ഈ അധ്യായത്തിന്റെ പ്രധാന ലക്ഷ്യം.
1975-ലെ രാഷ്‌ട്രീയ പശ്ചാത്തലത്തിൽ നിന്ന് 1977-ൽ അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടതുവരെ നടന്ന നിർണായക സംഭവവികാസങ്ങളും പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾക്കിടയിലും ജനാധിപത്യത്തിന്റെ പുനരുജ്ജീവനം എങ്ങനെ സാധ്യമായി എന്നതും ഇതിലൂടെ വിദ്യാർത്ഥികൾ മനസ്സിലാക്കും.
National Education Policyയുടെ ഭാഗമായി നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഭാരതത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലെ നിർണായക വഴിത്തിരിവുകളെ വിദ്യാർത്ഥികൾക്ക് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തൽ.
അടിയന്തരാവസ്ഥയുടെ 51-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്ത് അതിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് ഈ തീരുമാനം ശ്രദ്ധേയമാകുന്നത്. ജനാധിപത്യം എത്ര വിലപ്പെട്ടതാണെന്നും അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരന്റെയും കടമയാണെന്നും ഓർമ്മിപ്പിക്കുന്ന അധ്യായമായാണ് ഇതിനെ കാണുന്നത്.














