തിരുവനന്തപുരം: പമ്പാനദിയിൽ നൂറ്റാണ്ടുകളായി നടന്നുപോരുന്ന പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിച്ച നിലപാട് വൻ വിവാദത്തിലേക്ക്. സഭയിൽ ജനപ്രതിനിധിയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കുകയും, തൊട്ടുപിന്നാലെ മൈക്ക് ഓഫാണെന്ന് കരുതി അവധി നൽകില്ലെന്ന് സഹമന്ത്രിയോട് രഹസ്യമായി പറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രി പ്രതിരോധത്തിലായത്. വിഷയത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു കഴിഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളിയെയും അതുമായി ബന്ധപ്പെട്ട ജനവികാരത്തെയും അധിക്ഷേപിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ എത്രയും വേഗം പൊതുസമൂഹത്തോട് മാപ്പ് പറയണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.
കുട്ടനാട് എം.എൽ.എയും യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് നേതാവുമായ റെജി ചെറിയാൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനാണ് വിവാദങ്ങളുടെ തുടക്കം. ജൂൺ 29-ന് നടക്കുന്ന ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നതായിരുന്നു എം.എൽ.എയുടെ ആവശ്യം.
ഇതിന് മറുപടി നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, വിഷയം സർക്കാർ ഗൗരവമായി പരിശോധിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്ന് സഭയ്‌ക്ക് ഉറപ്പുനൽകി. എന്നാൽ, മറുപടി പ്രസംഗം കഴിഞ്ഞ് സീറ്റിലിരുന്ന ശേഷം തൊട്ടടുത്തിരുന്ന മന്ത്രിയോട് “ഒരു കാരണവശാലും അവധി കൊടുക്കില്ല” എന്ന് മുഖ്യമന്ത്രി പറയുന്ന ഓഡിയോ സഭയിലെ ലൈവ് മൈക്കിലൂടെ പുറത്താവുകയായിരുന്നു.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വിഗ്രഹ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ടാണ് ചമ്പക്കുളം മൂലം വള്ളംകളി നടത്തപ്പെടുന്നത്. നൂറ്റാണ്ടുകളുടെ പൈതൃകമുള്ള ഈ ജലോത്സവം കുട്ടനാട്ടുകാരുടെ ഏറ്റവും വലിയ സാംസ്കാരിക-ആചാര ഉത്സവങ്ങളിൽ ഒന്നാണ്.
കുട്ടനാട്ടിലെ ജനങ്ങളുടെ വലിയൊരു വികാരമായ ഈ ഉത്സവ ദിവസത്തിൽ താലൂക്കിന് പ്രാദേശിക അവധി നൽകണമെന്നത് നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമാണ്.
ജനങ്ങളുടെ ഈ വികാരത്തെയും ആചാരങ്ങളെയും മുഖ്യമന്ത്രി നിയമസഭയിൽ വെച്ച് പരിഹസിക്കുകയാണ് ചെയ്തതെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം.
മുഖ്യമന്ത്രിയുടെ ഈ ‘ഇരട്ടത്താപ്പ്’ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ സി.പി.ഐ.എം എം.എൽ.എ കെ.യു. ജനീഷ് കുമാർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം വലിയ രാഷ്‌ട്രീയ ചർച്ചയായത്. “എഴുതിത്തയ്യാറാക്കിയ മറുപടി സഭയിൽ വായിക്കുകയും, യഥാർത്ഥ മനസ്സിലിരിപ്പ് തൊട്ടുപിന്നാലെ പുറത്തുവരികയും ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ വിശ്വാസ്യത” എന്ന് ജനീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
സഭയെയും ജനങ്ങളെയും ഒരേസമയം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ ഈ പെരുമാറ്റം അദ്ദേഹത്തിന്റെ രാഷ്‌ട്രീയ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രതിപക്ഷവും മറ്റ് സാമൂഹിക സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. വരും ദിവസങ്ങളിൽ ഈ വിഷയം സഭയ്‌ക്കകത്തും പുറത്തും കൂടുതൽ പുകയാനാണ് സാധ്യത.















