തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് 2024 ജൂലൈ മുതൽ ലഭ്യമാകേണ്ട പന്ത്രണ്ടാം ശമ്പളപരിഷ്കരണം മുടങ്ങി രണ്ട് വർഷം പിന്നിട്ട സാഹചര്യത്തിൽ മുൻ കീഴ് വഴക്കങ്ങൾ പാലിച്ചുകൊണ്ട് 25% ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു.
ഇടതുസർക്കാർ കവർന്നെടുത്തആനുകൂല്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും,ആദ്യ ബജറ്റിൽ തന്നെ ജീവനക്കാർക്ക് വിസ്മയ പ്രഖ്യാപനം ഉണ്ടാകുമെന്നും ഉറപ്പുനൽകിയ മുഖ്യമന്ത്രി വാക്കുപാലിക്കാതെ ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരുന്ന മുഴുവൻ ജീവനക്കാരെയും നിരാശപ്പെടുത്തിയ ബജറ്റ് പ്രഖ്യാപനമാണ് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്.
അഞ്ച് വർഷതത്വം പാലിച്ചുകൊണ്ട് ശമ്പള പരിഷ്കരണം നടപ്പിലാക്കുക, അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശിക തുക അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക,മെഡിസെപ് പോരായ്മകൾ പരിഹരിക്കുക, ലീവ് സറണ്ടർ ഉൾപ്പെടെ തടഞ്ഞുവച്ച മുഴുവൻ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് പി. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പാക്കോട് ബിജു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീഷ് കുമാർ ബി കെ, സംസ്ഥാന സമിതിഅംഗം വി സി ശ്രീകുമാർ, കൗൺസിൽ അംഗം ജി ഹരികുമാർ, നോർത്ത് ജില്ലാ പ്രസിഡന്റ് വി വി ഉണ്ണികൃഷ്ണൻ,ജില്ലാ സെക്രട്ടറി വി. ദിലീപ്കുമാർ, സൗത്ത് ജില്ല സെക്രട്ടറി വണ്ടിത്തടം സന്തോഷ്, വനിത നേതാക്കളായ ശ്രീചിത്ര വി എസ് നായർ,ജയശ്രീ, വിനീത വി എസ്, ഷീബ, ആനി എന്നിവർ പ്രസംഗിച്ചു.















