പാലക്കാട് ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ നെല്ലിയാമ്പതി ചുരം റോഡിൽ കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ കെ. സുധീർ ഉത്തരവിറക്കി. കനത്ത മണ്ണിടിച്ചിലിനും പാറവീഴ്ചയ്‌ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി. നിലവിൽ ചുരത്തിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്ത് താൽക്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും, അപകടസാധ്യത പൂർണ്ണമായി മാറിയിട്ടില്ല. അതുകൊണ്ട് തന്നെ നെല്ലിയാമ്പതി സ്വദേശികളുടെ അത്യാവശ്യ യാത്രകൾക്കൊഴികെ, പുറത്തുനിന്നുള്ളവർക്ക് ചുരം വഴിയുള്ള പ്രവേശനം പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്.
മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വിനോദസഞ്ചാരത്തിനായുള്ള യാത്രകളും ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതവും പൂർണ്ണമായി വിലക്കിയിട്ടുണ്ട്. കൂടാതെ, പ്രദേശവാസികളുടെ അടിയന്തര ആവശ്യങ്ങൾക്കും ചികിത്സാ ആവശ്യങ്ങൾക്കുമുള്ള വാഹനങ്ങൾക്കൊഴികെ മറ്റെല്ലാ വാഹനങ്ങൾക്കും വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ രാത്രികാല യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ ലംഘിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.















