ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല മോസ്കിലേക്ക് ഒഴുകിയെത്തിയ ജനസാഗരം പൂർണമായും സ്വമേധയുള്ളതായിരുന്നില്ലെന്നും ചടങ്ങുകളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഭരണകൂടം വിവിധ വിഭാഗങ്ങൾക്ക് സമ്മർദം ചെലുത്തിയെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുഎസ്–ഇസ്രാഈൽ ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച ഒരാഴ്ച നീളുന്ന ഔദ്യോഗിക ദുഃഖാചരണത്തിനിടെയാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, സംസ്കാരച്ചടങ്ങിന് മുന്നോടിയായി വിദ്യാർഥികൾ, സൈനികർ, തൊഴിലാളി യൂണിയനുകൾ, അഗ്നിശമന സേനാംഗങ്ങൾ, മതപരമായ വിലാപസംഘങ്ങൾ എന്നിവരെ ഭരണകൂടം അണിനിരത്തിയിരുന്നു. പരമോന്നത നേതാവിന്റെ മരണത്തിന് ശേഷവും രാജ്യം ശക്തമായി നിലകൊള്ളുന്നുവെന്ന സന്ദേശം ആഭ്യന്തരമായും അന്താരാഷ്‌ട്ര തലത്തിലും നൽകുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് വിലയിരുത്തൽ.
വിലാപയാത്രയുടെ ഭാഗമായി ഒരാഴ്ചത്തേക്ക് വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശിച്ചിരുന്നുവെന്നും നിർദേശം പാലിക്കാത്തവർക്ക് പിഴയും മറ്റ് നടപടികളും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. റിയൽ എസ്റ്റേറ്റ് യൂണിയനുകൾ അംഗങ്ങളോട് ചടങ്ങിൽ പങ്കെടുക്കാൻ നിർദേശിച്ച സന്ദേശങ്ങൾ അയച്ചതായും, ഐആർജിസിക്ക് കീഴിലുള്ള ബസിജ് റെസിസ്റ്റൻസ് ഫോഴ്സിലെ അംഗങ്ങൾ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ച് നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതായും റിപ്പോർട്ടുകളിലുണ്ട്.
ജൂലൈ 4 മുതൽ 8 വരെ ജിമ്മുകളും ഫിറ്റ്‌നസ് സെന്ററുകളും അടച്ചിടാൻ ഉത്തരവിട്ടതായും ടെഹ്റാനിലെ ഗ്രാൻഡ് ബസാർ ഉൾപ്പെടെ പ്രധാന വ്യാപാരകേന്ദ്രങ്ങൾ പ്രവർത്തനരഹിതമായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു. പൊതുമേഖലാ ജീവനക്കാരോട് കുടുംബാംഗങ്ങളോടൊപ്പം ചടങ്ങിൽ പങ്കെടുക്കാൻ നിർദേശിച്ചതായും ചില ഓഫീസുകൾക്ക് നിശ്ചിത എണ്ണം ജീവനക്കാരെ എത്തിക്കാനുള്ള ക്വാട്ട നൽകിയതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഓട്ടോ നിർമാതാക്കളായ സെയ്‌പയോട് ഇറാഖിൽ നിന്ന് എത്തുന്ന സന്ദർശകർക്കായി സൗകര്യങ്ങൾ ഒരുക്കാൻ നിർദേശിച്ചതായും സന്നദ്ധ സംഘടനകളോട് ചടങ്ങുകളിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. വിലാപയാത്രയിൽ പങ്കെടുക്കുന്നവർക്ക് ആയിരക്കണക്കിന് സൗജന്യ ഭക്ഷണപ്പൊതികൾ തയ്യാറാക്കാൻ റെസ്റ്റോറന്റ് ഉടമകളോടും സൈന്യം ആവശ്യപ്പെട്ടതായാണ് വിവരം.
അതേസമയം, സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മാത്രമായി മാധ്യമങ്ങൾ പ്രാധാന്യം നൽകണമെന്നും ഖമനേയിയുടെ വ്യക്തിപരവും രാഷ്‌ട്രീയവുമായ ജീവിതം മുൻനിറുത്തിയ പ്രത്യേക പരിപാടികൾ സംപ്രേഷണം ചെയ്യണമെന്നുമുള്ള നിർദേശങ്ങളും നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
നിർബന്ധിത ജനപങ്കാളിത്തം, വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാൻ നൽകിയ നിർദേശങ്ങൾ തുടങ്ങിയ ആരോപണങ്ങളിൽ ഇറാൻ ഭരണകൂടം ഇവയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.















