പാരീസ്: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പരാഗ്വെയെ 1-0ന് തോല്‍പ്പിച്ച മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് നായകന്‍ എംബാപ്പക്കെതിരെ പരാഗ്വേ സെനറ്റര്‍ സെലെസ്റ്റെ അമരില്ല നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായി. തന്നെ ലക്ഷ്യമിട്ട് നടത്തിയ വംശീയ ആക്രമണത്തെ എംബാപ്പെ ശക്തമായി അപലപിച്ചു. സെനറ്ററെ ‘നിന്ദ്യയായ സ്ത്രീ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വംശീയതയ്‌ക്കും വിദ്വേഷത്തിനും ഒരിക്കലും സ്വാതന്ത്ര്യം അനുവദിക്കില്ലെന്നും താരം വ്യക്തമാക്കി.
ശനിയാഴ്ച ഫിലാഡല്‍ഫിയയില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എംബാപ്പെയുടെ പെനാല്‍റ്റി ഗോളിലൂടെയാണ് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. മത്സരത്തിന് പിന്നാലെ സെലസ്റ്റെ അമരില്ല സമൂഹമാധ്യമത്തില്‍ ദൈര്‍ഘ്യമേറിയ കുറിപ്പ് പങ്കുവെച്ച് എംബാപ്പെയുടെ പാരമ്പര്യത്തെയും വംശീയ പശ്ചാത്തലത്തെയും അധിക്ഷേപിച്ചു. മത്സരശേഷം പരാഗ്വേ താരങ്ങള്‍ എംബാപ്പെയെ ‘അടിക്കേണ്ടിയിരുന്നുവെന്നും’ അവര്‍ ചെയ്തില്ലെന്നും വരെ സെനറ്റര്‍ കുറിപ്പില്‍ ആരോപിച്ചു.
തന്നെ മാത്രമല്ല പരാഗ്വേ ടീമിനെയും പ്രതിരോധിച്ചുകൊണ്ടാണ് എംബാപ്പെ അതിന് മറുപടി നല്‍കിയത്. സെനറ്ററുടെ അഭിപ്രായങ്ങള്‍ പരാഗ്വേ ജനതയുടെ യഥാര്‍ത്ഥ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘സെലസ്റ്റെ അമരില്ല, നിങ്ങള്‍ നിന്ദ്യയായ സ്ത്രീയാണ്. നിങ്ങളുടെ പദവിക്ക് നിങ്ങള്‍ അര്‍ഹയല്ല. ഈ ലോകകപ്പില്‍ ആവേശത്തോടെയും അഭിമാനത്തോടെയും പോരാടിയ പരാഗ്വേയെ നിങ്ങള്‍ പ്രതിനിധീകരിക്കുന്നില്ല.’
ലോകകപ്പില്‍ പരാഗ്വേ നടത്തിയ ചരിത്രപരമായ മുന്നേറ്റം ലോകം മറക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് സെനറ്ററുടെ വംശീയ പരാമര്‍ശങ്ങളാണെന്നും എംബാപ്പെ കുറ്റപ്പെടുത്തി. ‘നിങ്ങളുടെ അശ്രദ്ധയും തുറന്ന വംശീയതയും കാരണം ലോകം ഇപ്പോള്‍ പരാഗ്വേയുടെ മികച്ച ലോകകപ്പ് യാത്രയെയല്ല, സ്വന്തം രാജ്യത്തിന് ഏറ്റവും മോശം പ്രതിച്ഛായ സൃഷ്ടിച്ച ഒരാളെക്കുറിച്ചാണ് സംസാരിക്കുന്നത്.’
വിദ്വേഷവും വംശീയതയും ലോകമെമ്പാടും പ്രചരിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഫ്രഞ്ച് നായകന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ സെലസ്റ്റെ അമരില്ലയ്‌ക്കെതിരെ ക്രിമിനല്‍ പരാതി നല്‍കും. സെനറ്ററുടെ പരാമര്‍ശങ്ങള്‍ ‘അത്യന്തം വെറുപ്പുളവാക്കുന്നതും അംഗീകരിക്കാനാകാത്തതുമാണ്’ എന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.
‘ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ കുറ്റകരമാണ്. ഫ്രാന്‍സിലായാലും മറ്റെവിടെയായാലും നിയമനടപടിക്ക് വിധേയമാക്കണം. അതിനാലാണ് പൊതു പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കുന്നത്,’ ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫ്രഞ്ച് ദേശീയ ടീമിലെ താരങ്ങള്‍ ഫ്രാന്‍സിനെ പ്രതിനിധീകരിക്കുന്നവരാണെന്നും അവര്‍ക്കെതിരായ അധിക്ഷേപം രാജ്യത്തിനെതിരായ അപമാനമാണെന്നും എഫ്എഫ്എഫ് ചൂണ്ടിക്കാട്ടി.
ഫ്രാന്‍സ് അസിസ്റ്റന്റ് പരിശീലകന്‍ ഗൈ സ്റ്റീഫനും സംഭവത്തെ ശക്തമായി അപലപിച്ചു. ‘എംബാപ്പെയുമായി ഇതുവരെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ മൂന്ന് വാക്കുകളില്‍ പറയാം ലജ്ജാകരം, നികൃഷ്ടം, അതിരുകടന്നത്,’ അദ്ദേഹം പറഞ്ഞു. അതേസമയം, പരാഗ്വേ സര്‍ക്കാര്‍ സെലസ്റ്റെ അമരില്ലയുടെ പരാമര്‍ശങ്ങളില്‍ നിന്ന് പൂര്‍ണമായും അകലം പാലിച്ചു. അവ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്നും രാജ്യത്തിന്റെയോ ജനങ്ങളുടെയോ നിലപാടല്ലെന്നും ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
‘സമാധാനപരമായ സഹവര്‍ത്തിത്വത്തിനും മനുഷ്യാന്തസ്സിനുമുള്ള ബഹുമാനത്തിനും വിരുദ്ധമായ ഇത്തരം പ്രസ്താവനകളെ സര്‍ക്കാര്‍ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു,’ സര്‍ക്കാര്‍ അറിയിച്ചു. അമരില്ലയുടെ അഭിപ്രായങ്ങള്‍ പരാഗ്വേ സര്‍ക്കാരിനെയോ ജനങ്ങളെയോ ഒരു തരത്തിലും പ്രതിനിധീകരിക്കുന്നില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. പരാഗ്വേ ദേശീയ കോണ്‍ഗ്രസും സെനറ്ററുടെ പരാമര്‍ശങ്ങളെ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് ബസിലിയോ ന്യൂനെസ്, ഈ അഭിപ്രായങ്ങള്‍ പരാഗ്വേ ജനതയുടെ യഥാര്‍ത്ഥ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് പറഞ്ഞു.
‘ഏതൊരു വ്യക്തിക്കെതിരെയും വംശീയവും വിദ്വേഷപരവുമായ സന്ദേശങ്ങളെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ലോകകപ്പില്‍ പരാഗ്വേ ടീം അഭിമാനത്തോടെയും പോരാട്ടവീര്യത്തോടെയും കളിച്ചു. രാഷ്‌ട്രീയവും കായികവും തമ്മില്‍ വേര്‍തിരിച്ചുനിര്‍ത്തണം,’ ന്യൂനെസ് പറഞ്ഞു. എംബാപ്പെയുടെ നിര്‍ണായക പെനാല്‍റ്റി ഗോളിന്റെ കരുത്തില്‍ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയെങ്കിലും, മത്സരശേഷം ഉയര്‍ന്ന വംശീയ വിവാദമാണ് ഇപ്പോള്‍ ലോക ഫുട്‌ബോളില്‍ ചര്‍ച്ചാവിഷയം. വംശീയതയ്‌ക്കെതിരെ വീണ്ടും ശക്തമായ നിലപാട് സ്വീകരിച്ച ഫ്രഞ്ച് നായകന്റെ പ്രതികരണം അന്താരാഷ്‌ട്ര തലത്തില്‍ വ്യാപക പിന്തുണ നേടുകയും ചെയ്തിരിക്കുകയാണ്.















