പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ കോടതി മുറിയിൽ വെല്ലുവിളിയും ഭീഷണിയും നിറഞ്ഞ പരാമർശങ്ങളുമായി പ്രതി ചെന്താമര. “ഞാൻ ഗാന്ധിജിയല്ല… എന്നെ തൂക്കിക്കൊന്നോളൂ… വേണ്ടിവന്നാൽ മറ്റുള്ളവരെയും കൊല്ലും” എന്നായിരുന്നു കോടതിയിൽ ഇയാളുടെ പ്രതികരണം.
കേസിൽ കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയതിന് പിന്നാലെ, ശിക്ഷ വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴാണ് ചെന്താമരയുടെ വിവാദ പ്രതികരണം. തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂവെന്നും, ഭാര്യയും താനും പിരിയാൻ കാരണമായവരാണ് കൊല്ലപ്പെട്ടതെന്നും, ഇനിയും ചിലർ പുറത്തുണ്ടെന്നും അവരെയും കൊല്ലുമെന്നും ഇയാൾ പറഞ്ഞു.
തനിക്കെതിരെ സാക്ഷി പറയുന്നവരെയും കൊല്ലുമെന്നും, തടസം നിന്നാൽ ഇതേ രീതിയിലായിരിക്കും പെരുമാറുകയെന്നും പറഞ്ഞ ചെന്താമര, “ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാണിച്ചുകൊടുക്കാൻ ഞാൻ ഗാന്ധിജിയല്ല” എന്ന പരാമർശവും നടത്തി. ജഡ്ജിയോടും വെല്ലുവിളി ഉയർത്തിയ ഇയാൾ, “എഴുതാൻ പറ്റുന്നത് എഴുതിക്കോ” എന്നും പറഞ്ഞു.
പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടിൽ ഇനിയും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, തനിക്ക് കുറ്റബോധമില്ലെന്ന വിലയിരുത്തലും കോടതി പരാമർശിച്ചു. അതിന് മറുപടിയായി “ഞാൻ ആയിട്ട് പോകില്ല… വന്നാൽ വിടില്ല” എന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.
2019-ൽ അയൽവാസിയായ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരി 27-ന് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ചെന്താമരയെ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. കേസിലെ ശിക്ഷാവിധി മറ്റന്നാൾ പ്രഖ്യാപിക്കും.















