വാഷിംഗ്‌ടൺ: ഇന്ത്യൻ വംശജനും പാതി മലയാളിയുമായ നാസാ ബഹിരാകാശയാത്രികൻ അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ISS) വിജയകരമായി എത്തി. റഷ്യയുടെ സോയൂസ് എംഎസ്-29 ബഹിരാകാശപേടകത്തിൽ മൂന്ന് മണിക്കൂറിലേറെ നീണ്ട യാത്രയ്‌ക്കൊടുവിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അദ്ദേഹം ഉൾപ്പെട്ട സംഘം ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നത്.
റഷ്യൻ കോസ്‌മനോട്ടുകളായ പ്യോത്ര് ഡുബ്രോവും അന്ന കികിനയും അനിൽ മേനോന്റെ സഹയാത്രികരാണ്. ഇരുവർക്കും ഇത് രണ്ടാം ബഹിരാകാശ യാത്രയാണെങ്കിലും, അമേരിക്കയിൽ ജനിച്ച് വളർന്ന അനിൽ മേനോന്റെ ആദ്യ ബഹിരാകാശ ദൗത്യമാണിത്.
കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിൽ നിന്ന് ഇന്നലെ രാത്രി 8.17-നാണ് സോയൂസ് എംഎസ്-29 വിക്ഷേപിച്ചത്. യാത്ര ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കകം രാത്രി 11.52-ന് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ പ്രിച്ചാൽ (Prichal) മൊഡ്യൂളിൽ വിജയകരമായി ഡോക്ക് ചെയ്തു.
തുടർന്ന് ബഹിരാകാശ നിലയത്തിലേക്കുള്ള പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ചെറിയ സാങ്കേതിക തടസം നേരിട്ടത്. ട്രാക്കിംഗ്, ഡാറ്റ റിലേ ഉപഗ്രഹങ്ങളുമായുള്ള ബന്ധം താൽക്കാലികമായി വിച്ഛേദിക്കപ്പെട്ടതോടെ തത്സമയ സംപ്രേഷണം അൽപസമയം തടസപ്പെട്ടു. എന്നാൽ സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം സംഘം വിജയകരമായി ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചതായി നാസ സ്ഥിരീകരിച്ചു.
അടുത്ത എട്ട് മാസക്കാലം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുന്ന സംഘം മനുഷ്യശരീരത്തിൽ ബഹിരാകാശത്തിന്റെ ദീർഘകാല സ്വാധീനം, പുതിയ സാങ്കേതിക വിദ്യകൾ, ഭൗതികശാസ്ത്രം, ജീവശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലെ ശാസ്ത്രീയ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും നേതൃത്വം നൽകും. ദൗത്യം പൂർത്തിയാക്കി 2027 ഏപ്രിലിൽ ഭൂമിയിലേക്ക് മടങ്ങാനാണ് നിലവിലെ പദ്ധതി.
ഡോക്ടറും എഞ്ചിനീയറും ബഹിരാകാശയാത്രികനുമായ അനിൽ മേനോന്റെ ഈ നേട്ടം ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് മലയാളികൾക്കും അഭിമാന നിമിഷമാണ്. നാസയുടെ നിർണായക ദൗത്യത്തിന്റെ ഭാഗമായുള്ള അദ്ദേഹത്തിന്റെ സേവനം ആഗോള ബഹിരാകാശ ഗവേഷണ രംഗത്ത് ശ്രദ്ധേയമായ സംഭാവനയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.















