ഹൈദരാബാദ്: തെലങ്കാനയിൽ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. രംഗാരെഡ്ഡി ജില്ലയിലെ പെൻജാർല ഗ്രാമത്തിന് സമീപമാണ് കർഷകനായ പി. രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോക്സോ കേസിൽ പ്രതിയായിരുന്ന രാജ്കുമാർ ജൂലൈ 10-നാണ് ആറുപേരെ കൊലപ്പെടുത്തിയത്. ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി, കുട്ടിയുടെ അമ്മ, മുത്തശ്ശി എന്നിവരെയാണ് ആദ്യം ഇയാൾ കൊന്നത്. തുടർന്ന് സ്വന്തം ഭാര്യയെയും നാല് വയസ്സും ഒന്നര വയസ്സും പ്രായമുള്ള രണ്ട് ആൺമക്കളെയും ഇയാൾ ക്രൂരമായി കൊലപ്പെടുത്തി. കുത്തിക്കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിരുന്നു. കൂടാതെ വിവരങ്ങൾ നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ഗ്രാമവാസികൾ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ കീടനാശിനിയുടെ കുപ്പിയും കണ്ടെത്തി. പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ, ബസ് ടിക്കറ്റുകൾ, 1,260 രൂപ എന്നിവയും പോലീസ് കണ്ടെടുത്തു. മൊബൈൽ ഫോൺ ‘എയർപ്ലെയിൻ മോഡിലായിരുന്നു’.
ഫോണിൽ നിന്ന് 2 മിനിറ്റ് 26 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയും പോലീസ് കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് റെക്കോർഡ് ചെയ്ത ഈ വീഡിയോയിൽ ജീവിതം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും തന്നിക്കെതിരെ പോക്സോ കേസ് നൽകിയ പെൺകുട്ടിയുടെ കുടുംബം തന്നെ സാമ്പത്തികമായി തകർത്തുവെന്നുമാണ് രാജ്കുമാർ ആരോപിക്കുന്നത്. തനിക്ക് അനീതി സംഭവിച്ചുവെന്നും അതിനാലാണ് കൊലപാതകത്തിനും പിന്നീട് ആത്മഹത്യയ്‌ക്കും തീരുമാനിച്ചതെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.
ഓൺലൈൻ ബെറ്റിങ്ങിനും ചൂതാട്ടത്തിനും രാജ്കുമാർ അടിമയായിരുന്നുവെന്നും ഇതുമൂലം രണ്ട് കോടിയിലധികം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. കടം തീർക്കാനായി കുടുംബസ്വത്ത് വിറ്റിരുന്നെന്നും, കഴിഞ്ഞ വർഷം ഒക്ടോബറിലും വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയിൽ മേയിൽ രാജ്കുമാറിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസിൽ അടുത്തിടെയാണ് മുൻകൂർ ജാമ്യം ലഭിച്ചത്.















